പത്മ അവാര്‍ഡിന്റെ പേരില്‍ നമ്പി നാരായണനെ ആക്രമിച്ച സെന്‍കുമാര്‍ വേദിയിലിരിക്കെ ശാസ്ത്രജഞന് വേണ്ടി മുതലക്കണ്ണീരൊലിപ്പിച്ച് മോദി

ബഹിരാകാശ രംഗത്ത് നല്‍കിയ സംഭാവന പരിഗണിച്ച് നല്‍കപ്പെട്ട പത്മ പുരസ്‌കാരത്തിന്റെ പേരില്‍ നമ്പി നാരായണനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച മുന്‍ ഡിജിപി സെന്‍ കുമാറിനെ വേദിയിലിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുതലക്കണ്ണീര്‍.

നമ്പി നാരായണനോട് കോണ്‍ഗ്രസ് ചെയ്തത് ക്രൂരതയാണന്നും നമ്പിനാരായണനോടുള്ള ഹീനമായ പെരുമാറ്റത്തിന് കോണ്‍ഗ്രസിനോട് ക്ഷമിക്കാനാവില്ലെന്നും തിരുവനന്തപുരത്ത് എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദി പറഞ്ഞു.

രാജ്യം സുരക്ഷിതമെന്ന് പറഞ്ഞ മോദി സുരക്ഷയൊരുക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അധികാരം നല്‍കിയെന്നും വ്യക്തമാക്കി. “കരയിലും, വെള്ളത്തിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തുപോലും സുരക്ഷിതമാണ് ഇന്ത്യ. മൊബൈല്‍ ഫോണ്‍ മുതല്‍ മിസൈല്‍ വരെയുള്ള കാര്യങ്ങളില്‍ ഇന്ന് ബഹിരാകാശ നിയന്ത്രണമുണ്ട്. ബഹികാരാശത്തെ രാജ്യത്തിന്റെ ആസ്തികളെ ഛിദ്ര ശക്തികള്‍ ആക്രമിച്ചാല്‍ അത് തടയാന്‍ ഇന്ന് ഇന്ത്യയ്ക്ക് സാധിക്കും- മോദി പറഞ്ഞു.

തൂരുമാനങ്ങളെടുക്കാന്‍ ഭയപ്പെട്ടിരുന്ന കോണ്‍ഗ്രസ് രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നതും ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം തകര്‍ക്കുന്നതുമായ എന്തെങ്കിലും ചെയ്യാനാണെങ്കില്‍ മുന്‍കൈ എടുക്കുമായിരുന്നുവെന്നും വ്യക്തമാക്കി. നമ്പിനാരായണനോട് എന്താണ് ചെയ്തത് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നും അദ്ദേഹം ചോദിച്ചു. സെന്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തിലാണ് മോദിയുടെ പരാമര്‍ശം.

നേരത്തെ നമ്പി നാരായണന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ ആളാണ് സെന്‍ കുമാര്‍. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നല്‍കാത്ത ആളാണ് അദ്ദേഹമെന്നും ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ അടുത്ത വര്‍ഷം ഗോവിന്ദചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കും പത്മവിഭൂഷന്‍ തന്നെ കിട്ടിയാലും അത്ഭുതമില്ലെന്ന് പറഞ്ഞിരുന്നു.