മോദിയുടേത് ഇന്ത്യാചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍; ജനാധിപത്യത്തെ തകര്‍ത്തു; ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന് പ്രകാശ് കാരാട്ട്

ഇന്ത്യാചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ച ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ്. 8252 കോടി രൂപയാണ് വിവിധ കമ്പനികളില്‍നിന്ന് ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി വാങ്ങിയത്.

രണ്ടുവിധത്തിലാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി പണം നേടിയത്. സര്‍കാര്‍ പദ്ധതികളുടെ കരാറെടുക്കുന്ന കമ്പനികള്‍ ബിജെപിക്ക് ബോണ്ട് നല്‍കുന്നതാണ് ആദ്യത്തെ രീതി. രണ്ടാമത്തെ രീതി കൂടുതല്‍ അപകടകരമാണ്. പണം നല്‍കാത്ത കമ്പനികളില്‍ ഇഡിയും ആദായനികുതി വകുപ്പും റെയ്ഡ് നടത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. പണം കൊടുക്കുന്നതോടെ കേസുകള്‍ ഇല്ലാതാകും.

പത്തുവര്‍ഷം മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കാനാണ് ശ്രമിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത രണ്ടു മുഖ്യമന്ത്രിമാരെ ജയിലില്‍ അടച്ചു. ബിജെപിക്കെതിരെ പോരാടാന്‍ ഇന്ത്യ കൂട്ടായ്മയുടെ ഭാഗമായി എന്നതാണ് ഇവര്‍ ചെയ്ത കുറ്റം. ജനാധിപത്യം നിലനിര്‍ത്താനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടത്തിലാണ് ഇന്ത്യ കൂട്ടായ്മ. ബിജെപി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്. അതിനായി പൗരത്വനിയമം കൊണ്ടുവന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങളും ക്രൈസ്തവരും രണ്ടാംകിട പൗരന്മാരാണ്. അവരുടെ ജീവിതോപാധികള്‍ തകര്‍ക്കുകയാണ്. രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തരഞ്ഞെടുപ്പാണിതെന്നും അദേഹം പറഞ്ഞു.