ജമ്മുവില്‍ ഇന്നലെ ഭാഗികമായി പുനസ്ഥാപിച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ഒരു ദിവസത്തെ ഇളവിന് ശേഷം ജമ്മു കശ്മീരില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജമ്മുവിലും കത്വയിലും ഇന്നലെ പുനസ്ഥാപിച്ച ഇന്റര്‍നെറ്റ് സൌകര്യം ഇന്ന് റദ്ദാക്കി. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതിനിടെ കശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി.

ജമ്മു കശ്മീരില്‍ 35 പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിയന്ത്രണങ്ങളാണ് ഇന്നലെ നീക്കിയിരുന്നത്. 50000ത്തോളം ടെലഫോണ്‍ സര്‍വ്വീസും ജമ്മു മേഖലയിലെ അഞ്ച് ജില്ലകളില്‍ 2ജി ഇന്റര്‍നെറ്റും പുനസ്ഥാപിച്ചു. എന്നാല്‍ 24 മണിക്കൂര്‍ പിന്നിടും മുന്‍പ് ഈ ഇളവുകളില്‍ മിക്കതും പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ജമ്മു, കത്വ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഇവിടെ ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങളുണ്ടായോ എന്നത് സംബന്ധിച്ച് വിവരമില്ല. രാഷ്ട്രീയ നേതാക്കളെ വരും ദിവസങ്ങളിലും കരുതല്‍ തടങ്കലില്‍ തന്നെ നിലനിര്‍ത്തിയേക്കും. പ്രതിഷേധവും അക്രമങ്ങളും അവസാനിപ്പിക്കാനും സമാധാനം നിലനിര്‍ത്താനും ജമ്മു കശ്മീര്‍ ഭരണകൂടം ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിച്ചായി റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്താന് മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചെങ്കില്‍ മാത്രമേ പാക്കിസ്താനോട് ചര്‍ച്ചക്കുള്ളൂവെന്ന് രാജ്‌നാഥ് സിംഗ് ആവര്‍ത്തിച്ചു. കശ്മീരിന്റെ പ്രത്യേക പദിവ നീക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സുപീംകോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍ എത്തുകയാണ്. ജമ്മു കശ്മീരില്‍ സേവനം അനുഷ്ടിച്ച് വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥരായ കപില്‍ കാക്, അശോക് കുമാര്‍ മെഹ്ത, ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഹിന്ദാല്‍ ഹൈദര്‍ ഉള്‍പ്പെടെ ആറ് പ്രമുഖര്‍ സംയുക്തമായാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.