കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം, കേന്ദ്രസര്‍ക്കാരിന് ലജ്ജ തോന്നണമെന്ന് എംകെ സ്റ്റാലിന്‍; ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തും

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ കുറ്റവിമുക്തരാക്കി അന്വേഷണ ഏജന്‍സിയായ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച കോടതി ഉത്തരവിലാണ് കേന്ദ്രസര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ രംഗത്ത് വന്നത്. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ലജ്ജ തോന്നണമെന്നും സ്റ്റാലിന്‍ തുറന്നടിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സ്റ്റാലിന്‍ പ്രതികരിച്ചത്.

കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും തളരാതെ പിടിച്ചുനിന്ന അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും അഭിനന്ദിച്ച എംകെ സ്റ്റാലിന്‍ മോദിഭരണത്തിന് കീഴിലെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന മുന്നറിയിപ്പും നല്‍കി. വിവാദമായ ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഇന്ന് കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മദ്യനയത്തിലെ അഴിമതി ആരോപണത്തില്‍ സി ബി ഐ എടുത്ത കേസില്‍ ഡല്‍ഹി റോസ് അവന്യൂ സി ബി ഐ കോടതിയാണ് ഇരുവരേയും കുറ്റവിമുക്തരാക്കിയത്. തെളിവുകളില്ലാതെ കേസില്‍ ഉള്‍പ്പെടുത്തിയതിന് സി ബി ഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

Read more

കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാതെ എങ്ങനെയാണ് പ്രതി ചേര്‍ത്തതെന്ന ചോദ്യവും കോടതി ഉയര്‍ത്തി. കുറ്റപത്രത്തില്‍ കുറെ കാര്യങ്ങളില്‍ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും കേസില്‍ നിന്ന് ഒഴിവാക്കി. സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്ന് വ്യക്തമായിയെന്നും നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ഈ കേസ് എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഇത്തരവിട്ടു. ഒന്നാം പ്രതിയാക്കി കുല്‍ദീപ് സിംഗിനെ ചേര്‍ത്ത ഉദ്യോഗസ്ഥനെതിരെയാണ് കോടതി നടപടിക്കൊരുങ്ങുന്നത്. ഒരു കുറ്റവും പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.