സിഎഎ വിജ്ഞാപനമിറക്കി ആഭ്യന്തര മന്ത്രാലയം; പൗരത്വ നിയമഭേദഗതി പ്രാബല്യത്തില്‍

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പൗരത്വ നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയിരുന്നു. 2014 ഡിസംബര്‍ 31ന് മുന്‍പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ നിയമഭേദഗതിയിലൂടെ പൗരത്വം നല്‍കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. 2019 ഡിസംബര്‍ 12ന് ആയിരുന്നു ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് പൗരത്വ നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരത്തെ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ ചട്ടങ്ങള്‍ നടപ്പാക്കുമെന്നായിരുന്നു അമിത്ഷായുടെ പ്രഖ്യാപനം. 2020 ജനുവരി 10ന് നിയമം നിലവില്‍ വന്നെങ്കിലും ഇത് സംബന്ധിച്ച ചട്ടങ്ങള്‍ക്ക് അന്തിമരൂപം നിലവില്‍ വരാത്തതോടെ നടപ്പാക്കിയിരുന്നില്ല.