സൈനിക ഹെലികോപ്റ്റർ അപകടം; ബിപിൻ റാവത്തിന് ദാരുണാന്ത്യം, മരണം വ്യോമസേന സ്ഥിരീകരിച്ചു

ഊട്ടി കുന്നൂരിനു സമീപം സൈനിക ഹെലികോപ്റ്റർ തകർന്ന അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് വിവരം സ്ഥിരീകരിച്ചത്. സൈനിക ഹെലികോപ്റ്റർ തകർന്ന് 14 യാത്രക്കാരിൽ 13 പേരും മരിച്ചെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് നിലവിൽ ജീവനോടെയുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ ആശുപത്രിയിൽ കഴിയുന്നത് ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബ്രിഗേഡിയർ എൽ.എസ്.ലിഡർ, ലെഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിംഗ്, നായിക്മാരായ ഗുരുസേവക് സിംഗ്, ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായി തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഊട്ടി കുന്നൂരിനു സമീപമാണ് ബുധനാഴ്ച ഉച്ചയോടെ സൈനിക ഹെലികോപ്ക്ടർ തകർന്ന് വീണത്.

വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രഥാമിക നി​ഗമനം. വെല്ലിങ്ടൺ സ്റ്റാഫ് കോളജിലെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര.