രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ സംഭവം; ഫൈവ് സ്റ്റാര്‍ ഹോട്ടലിന് 25,000 രൂപ പിഴ

ചണ്ഡീഗഢിലെ ഒരു ആഡംബര ഹോട്ടലില്‍ ബോളിവുഡ് താരം രാഹുല്‍ ബോസിനോട് രണ്ട് വാഴപ്പഴത്തിന് 442.5 രൂപ ഈടാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ടാക്‌സിന്റെ പേരില്‍ അനധികൃത പണം ഈടാക്കിയതിന് ചണ്ഡീഗഢ് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ഗ്രൂപ്പായ ജെ.ഡബ്ല്യൂ മാരിയറ്റിന് 25,000 രൂപ പിഴ വിധിച്ചു.

“ഹോട്ടലിന് നോട്ടീസ് നല്‍കി ഹിയറിങ്ങിന് വിളിച്ചിരുന്നു എന്നാല്‍ അവര്‍ക്ക് കൃത്യമായ വിശദീകരണം നല്‍കാനായില്ല.. ഇത്തരത്തില്‍ അനധികൃതമായി ടാക്സ് ഈടാക്കുന്നവരെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാവുന്നതാണ്” എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അമ്പരപ്പിക്കുന്ന ബില്ല് രാഹുല്‍ ബോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജിം സെഷന് ശേഷം ഓര്‍ഡര്‍ ചെയ്ത രണ്ട് വാഴപ്പഴത്തിനാണ് ഈ ബില്ല് ചുമത്തിയിരിക്കുന്നത്. ഇത്തരം കൊള്ളവില ഈടാക്കിയതിനെതിരെ താരത്തിന്റെ ആരാധകരും രംഗത്തു വന്നിട്ടുണ്ട്. പഴങ്ങള്‍ക്ക് ഇത്തരത്തില്‍ ജി.എസ്.ടി ഏര്‍പ്പെടുത്താനാകില്ലന്നും ആരാധകര്‍ പറയുന്നു.