കൃത്യസമയത്ത് ആംബുലൻസ് ലഭിച്ചില്ല;  മറാത്തി നടിയും നവജാത ശിശുവും മരിച്ചു

കൃത്യസമത്ത് ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് സിനിമാതാരവും നവജാത ശിശുവും മരിച്ചു. മറാത്തി സിനിമ–ടിവി താരമായ പൂജ ഛുഞ്ജാറും (25) കുഞ്ഞുമാണ് മരിച്ചത്. മുംബൈയിൽ നിന്ന് 60 കി.മി അകലെയുള്ള ഹിംഗോളി ജില്ലയിൽ ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.

യഥാസമയം ആംബുലൻസ് ലഭ്യമാക്കിയിരുന്നെങ്കിൽ പൂജയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നാണ് കുടുംബാംഗംങ്ങൾ പറഞ്ഞത്.  ഞായറാഴ്ച വെളുപ്പിനെ 2 മണിയോടെ ഗൊരേഗാവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ പൂജയെ സ്ഥിതി മോശമായതിനെ തുടർന്നു വേഗം തന്നെ പ്രസവമുറിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവിച്ചു നിമിഷങ്ങൾക്കകം കുഞ്ഞു മരിച്ചു.

പ്രസവവേദന ആരംഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി രണ്ട് മണിയോടെയാണ് പൂജയെ ഗോരേഗാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍  പ്രസവിച്ച കുഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു. പൂജയുടെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗൊരേഗാവിൽ നിന്നു 40 കി.മി അകലെയുള്ള ഹിംഗോളി സിവില്‍ ആശുപത്രിയിലെക്കു മാറ്റണമെന്നു ഡോക്ടർ നിർദേശിച്ചു. തുടർന്ന് ആംബുലൻസിനായി ബന്ധുക്കൾ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. ഏറെ ശ്രമിച്ചതിനു ശേഷം ഒരു സ്വകാര്യ ആംബുലൻസ് ലഭിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് വഴിയിൽ വെച്ച് പുജ മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

പൂജ രണ്ട് മറാത്തി സിനിമകളില്‍ മുഖ്യവേഷത്തിലഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.