രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊന്നു, കൊലപ്പെടുത്തിയത് ശരീരത്തിലൂടെ എട്ട് തവണ ട്രാക്ടർ കയറ്റിയിറക്കി; അരുംകൊലയ്ക്ക് പിന്നിൽ ഭൂമി തർക്കം

രാജസ്ഥാനിൽ ഭൂമി തർക്കത്തിന്റെ പേരിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊന്നു. ഭരത്പൂർ ജില്ലയിലെ ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. 32കാരനായ നിര്‍പത് ഗുജ്ജറാണ് ട്രാക്ടറിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ് മരിച്ചത്.

ബഹാദൂർ, അടാർ സിംഗ് എന്നിവരുടെ കുടുംബങ്ങൾ ഏറെ നാളായി നിലനിന്ന ഭൂമി തർക്കത്തിനൊടുവിലാണ് അരുംകൊല നടന്നത്. സദാർ പൊലീസിൽ ഭൂമി തർക്കത്തിന്റെ പേരിൽ ഇരുവിഭാഗവും പരസ്പരം പരാതി നൽകിയിരുന്നു. ബുധനാഴ്ച വീണ്ടും തർക്കം നടന്നു. തുടർന്ന് ബഹദൂർ സിംഗിന്റെ കുടുംബം ട്രാക്ടറുമായി തർക്കഭൂമിയിൽ എത്തുകയായിരുന്നു.

ഇതിനിടെ ഒരു യുവാവ് നിലത്തു കടന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രകോപിതാനയ ബഹദൂര്‍ സിങ് യുവാവിന്റെ മുകളിലൂടെ എട്ട് തവണ ട്രാക്ടര്‍ കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. നിര്‍പത് ഗുജ്ജറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്‌. വീഡിയോയിൽ പ്രതി ഇരയുടെ മുകളിലൂടെ ട്രാക്റ്റർ ആവർത്തിച്ച് ഓടിച്ച് കയറ്റുന്നത് കാണാം.  സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പ്രതികൾ ആകാശത്തേക്ക് വെടിയുതിർത്തുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.