കാവിവസ്ത്രം ധരിച്ച് ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിറ്റിരുന്ന ആള്‍ പിടിയില്‍

ചെന്നൈയില്‍ കാവി വസ്ത്രം ധരിച്ച് പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിറ്റിരുന്നയാളെ പിടികൂടി. എം ദാമു എന്ന 50 വയസ്സുകാരനാണ് അറസ്റ്റിലായത്. ക്ഷേത്രപരിസരത്ത് കഞ്ചാവ് വില്‍പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ളവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. റോയപേട്ടില്‍ നിന്നാണ് ഇയാളെ പിടിച്ചത്.

മൈലാപ്പൂരിലെയും റോയപ്പേട്ടയിലെയും വ്യത്യസ്ത ക്ഷേത്രങ്ങള്‍ക്ക് പുറത്ത് ഇയാളെ അന്വേഷണസംഘം കണ്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി ഇത്തരത്തില്‍ വില്‍പന നടത്തി വരികയായിരുന്നു. ഐസ് ഹൗസിലെ എലിഫന്റ് ടാങ്ക് സ്ട്രീറ്റിലെ ഒരു ക്ഷേത്രത്തിന് പുറത്ത് ഇയാളെ കണ്ടപ്പോള്‍ കഞ്ചാവ് വാങ്ങാനെന്ന വ്യാജേനയാണ് പൊലീസ് സമീപിച്ചത്. തുടര്‍ന്ന് ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് ഇയാള്‍ കഞ്ചാവ് നല്‍കിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളില്‍ നിന്ന് ഏഴ് കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കൂടാതെ, ദാമുവില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ രണ്ട് കൂട്ടാളികളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് കൈമാറിയ തേനിയില്‍ നിന്നുള്ള എം രാജ, മയിലാടുതുറയില്‍ നിന്നുള്ള ഇ ആസൈതമി എന്നിവരാണ് പിടിയിലായത്.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ എല്ലാ ആഴ്ചയും ദാമു സ്ഥലം മാറിയിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്ന് കള്ളക്കടത്തിലൂടെയാണ് രണ്ട് വില്‍പനക്കാരും കഞ്ചാവ് തമിഴ് നാട്ടില്‍ കച്ചവടത്തിന് എത്തിച്ചിരുന്നത്. ലഹരിവസ്തുക്കള്‍ കണ്ടെത്താനായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വ്യാപക പരിശോധനയാണ് തമിഴ്‌നാട് പൊലീസ് നടത്തിയത്. അന്വേഷണത്തില്‍ 1400 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഗുഡ്ഖയും കഞ്ചാവും വില്‍പന നടത്തിയതിന് 5000 പേരെ പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.