പശ്ചിമ ബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് വിലക്കി മമത

പശ്ചിമബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലാണ് സര്‍ക്കാര്‍ നിലവില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ഈ മേഖലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

‘മാല്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനജ്പൂര്‍, കൂച്ച്ബെഹാര്‍, ജല്‍പായ്ഗുരി, ബിര്‍ഭും, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലെ ചില മേഖലകളിലായിരിക്കും ഇന്റര്‍നെറ്റ് തടസപ്പെടുന്നത്. മാര്‍ച്ച് 7 മുതല്‍ 9, മാര്‍ച്ച് 11, 12, 15, 16 തുടങ്ങിയ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 3.15 വരെയാണ് ഇന്റര്‍നെറ്റ് വിലക്കുന്നത്,’ പ്രസ്താവനയില്‍ പറയുന്നു.

ഇന്റര്‍നെറ്റിന് മാത്രമായിരിക്കും ഈ വിലക്കെന്നും, പത്രം, എസ്.എം.എസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് നിരോധനമോ നിയന്ത്രണമോ ഉണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.