'ബംഗാളില്‍ ബിജെപിയെ വേരുറപ്പിക്കാന്‍ സഹായിച്ചത് മമത'; മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം കുറ്റവാളി, കൊള്ളയടിക്കുന്നയാള്‍, അഴിമതി നടത്തുന്നയാള്‍ എന്ന് തള്ളിക്കളഞ്ഞവരെ പിന്തുണയ്ക്കാന്‍ ഇല്ലെന്നാണ് ഇടതുപക്ഷത്തിന്റെ മറുപടി.  ബംഗാളില്‍ ബിജെപിയെ വേരുറപ്പിക്കാന്‍ സഹായിച്ചത് മമതയാണെന്നും ആരോപണമുണ്ട്.

ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും എന്‍ജിഒകളും ബിജെപിക്കെതിരെ ഒന്നിക്കണമെന്നായിരുന്നു മമതയുടെ ആഹ്വാനം. ദേശീയ പാര്‍ട്ടികളും ഇടതുപക്ഷക്കാരും തീവ്ര ഇടതുപക്ഷക്കാരും മുന്നോട്ടുവരണമെന്ന് മമത അഭ്യര്‍ഥിച്ചിരുന്നു. എന്താണ് തീവ്ര ഇടതുപക്ഷം എന്നതുകൊണ്ട് മമത ബാനര്‍ജി ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

Read more

തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെക്കുറിച്ചുള്ള മമതയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തും 2013ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ മാവോയിസ്റ്റ് അക്രമത്തെ ഓര്‍മ്മിപ്പിച്ചുമാണ് കോണ്‍ഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ് മമതയുടെ ആവശ്യം തള്ളിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുകയും ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു.