'ഇത് കോടതിയാണ് മാന്യത പുലർത്തണം, നിങ്ങള്‍ ഒരു കുറ്റാരോപിതനാണെന്ന് ഓർത്ത് പെരുമാറുക; അര്‍ണബിന് താക്കീത് നൽകി മജിസ്ട്രേറ്റ്

കോടതിയില്‍ മാന്യത പുലര്‍ത്തണമെന്ന്  മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് കോടതിയുടെ താക്കീത്. ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്ത അര്‍ണബിനെ അന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നടപടികള്‍ പുര്‍ത്തിയാക്കുന്നതിനിടെ നടത്തിയ ഇടപെടലുകളില്‍ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു കോടതി താക്കീത് ചെയ്തത്. കേസിലെ പ്രതിയായിട്ടാണ് കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത് എന്ന് മറക്കരുതെന്നും, നടപടികളെ തടസപ്പെടുത്തരുതെന്നുമായിരുന്നു അലിബാഗ് കോടതിയിലെ ചീഫ് മജിസ്‌ട്രേറ്റ് സുനൈന പിംഗലെയുടെ പരാമര്‍ശം.

ബുധനാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു മജിസ്‌ട്രേറ്റിൻറെ പരാമർശം. പൊലീസ് നടപടിയില്‍ തനിക്ക് പരിക്കേറ്റെന്ന് ജഡ്ജിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അര്‍ണബ്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കോടതിയില്‍ സജ്ജീകരിച്ച പ്ലാസ്റ്റിക് ഷീല്‍ഡ് മറികടക്കാന്‍ അര്‍ണബ് ശ്രമിച്ചു. ഇതിന് ശേഷം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കേസില്‍ ഹാജരാകുമ്പോള്‍ വീണ്ടും ഇടപെട്ടു. മജിസ്ട്രേറ്റിനെ പരിക്കേറ്റ അടയാളങ്ങള്‍ കാണിക്കാന്‍ ശബ്ദം ഉയര്‍ത്തുകയും, കൈ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതോടെയാണ് മജിസ്ട്രേറ്റ് ഇടപെട്ടതും, കോടതിയില്‍ മാന്യത പുലര്‍ത്തണമെന്ന് താക്കീത് നല്‍കിയതും, നായിക് പറയുന്നു.

ഇതിന് ശേഷവും അര്‍ണബ് ഇത്തരം നടപടികള്‍ തുടര്‍ന്നു. മെഡിക്കല്‍ ഓഫീസറില്‍ നിന്നും മജിസ്ട്രേറ്റ് വിവരങ്ങള്‍ തേടുമ്പോഴായിരുന്നു അര്‍ണബ് വീണ്ടും നടപടികള്‍ തടസ്സപ്പെടുത്താന്‍ മുതിര്‍ന്നത്. ഡോക്ടര്‍ കള്ളം പറയുകയാണെന്ന് വിളിച്ച് പറഞ്ഞു. ഇതോടെ കോടതി മുറിയില്‍ നിന്നും പുറത്താക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് മജിസ്‌ട്രേറ്റ് വീണ്ടും വ്യക്തമാക്കി. അഭിഭാഷകന്റെ വാദം മാത്രം കേള്‍ക്കും എന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ പ്രതികരണം; ശേഷം അര്‍ണബ് നിശ്ശബ്ദനാവുകയും ചെയ്തു.

കോടതി നടപടികളുടെ വോയ്സ് റെക്കോഡ് ചെയ്‌തെന്നാരോപിച്ച് അര്‍ണബ് ഗോസ്വാമിയുടെ ഭാര്യ സാമ്യബ്രതയോട് മജിസ്ട്രേറ്റ് പുറത്ത് പോവാന്‍ ആവശ്യപ്പെട്ട സംഭവവും കോടതിയില്‍ ഉണ്ടായി. ബിജെപി എംഎല്‍എ രാഹുല്‍ നര്‍വേക്കറിനോടും ഇതേ നിര്‍ദേശം നല്‍കി. ഉത്തരവ് വായിക്കുന്നതിനിടെ കോടതി മുറിയില്‍ വെച്ച് ശീതള പാനീയം കുടിക്കാന്‍ ശ്രമിച്ചതിന് അര്‍ണബിനോട് പൊലീസ് ഉദ്യോഗസ്ഥന്‍ കോടതിമുറിക്ക് പുറത്ത് പോവാനും നിര്‍ദേശിച്ചിരുന്നു.