സ്വഭാവം ഓന്തിന്‍റേത്; ഭരണം മാറുന്നതിനനുസരിച്ച് നിറം മാറുന്നു; തമിഴ്നാട് വിജിലൻസിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

തമിഴ്നാട് വിജിലൻസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. വിജിലൻസ് വകുപ്പിനെ ഓന്തിനോട് ഉപമിച്ചായിരുന്നു കോടതിയുടെ പരാമർശനം.അനധികൃത സ്വത്തു സാമ്പാദന കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തെ വെറുതെവിട്ട ഉത്തരവിനെതിരായ പുനഃപരിശോധന നടപടിക്ക് തുടക്കമിട്ടായിരുന്നു കോടതിയുടെ പരാമർശം.

തമിഴ്നാട് വിജിലൻസിനു ഓന്തിന്‍റെ സ്വഭാവമെന്ന് കോടതി വിമര്‍ശിച്ചു. ഭരണം മാറുന്നതിനനുസരിച്ച് നിറം മാറുന്നു. നിർഭാഗ്യവശാൽ പ്രത്യേക കോടതി ഒത്താശ ചെയുന്നു. നീതിന്യായവ്യവസ്ഥ ലജ്ജിക്കേണ്ട സാഹചര്യമാണുള്ളതെന്നും കോടതി പറഞ്ഞു.

പനീർസൽവത്തെ രക്ഷിക്കാൻ വിജിലൻസ് വഴിവിട്ട നീക്കങ്ങൾ നടത്തി. പാർട്ടി ഏതെന്ന് ഹൈക്കോടതിക്ക് നോക്കേണ്ടതില്ല. ഒപിഎസ് കേസ് തുടക്കം മാത്രമാണ്.പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് ഒപിഎസ് കേസിലാണ്. അനുമതി നൽകിയ അന്നത്തെ ചീഫ് ജസ്റ്റിസിനെ കുറിച്ച് ഒന്നും പറയുന്നില്ല എന്നും ജസ്റ്റിസ് ആനന്ദ് വെങ്കിട്ടേഷ് വ്യക്തമാക്കി.

തൊലിപ്പുറത്തെ ചെറിയകുരു ആണോ അർബുദം ആണോ എന്ന് ഹൈക്കോടതി കണ്ടെത്തുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. എംഎൽഎക്കും എംപിക്കും വേറെ നിയമം അനുവദിക്കില്ല എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസിൽ ഒപിഎസിനും വിജിലൻസിനും കോടതി നോട്ടിസ് അയച്ചു.