വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയ വിവാഹം; മൂന്നാംനാള്‍ ദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട് തൂത്തുക്കുടിയില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി മുരുകേശന്‍ നഗറിലെ മാരിശെല്‍വന്‍(25) കാര്‍ത്തിക(22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് കൊലപാതകം. കഴിഞ്ഞ ദിവസം വൈകുന്നേരം 6ന് ആയിരുന്നു മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം വീട്ടില്‍ കയറി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്.

രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന മാരിശെല്‍വനും കാര്‍ത്തികയും ഇരുകുടുംബങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദമ്പതികളുടെ വിവാഹത്തില്‍ ഇരുവീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കാര്‍ത്തികയുടെ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

കോവില്‍പ്പട്ടി സ്വദേശികളായിരുന്നു മാരിശെല്‍വനും കുടുംബവും. സമീപ കാലത്താണ് ഇവര്‍ മുരുകേശന്‍ നഗറിലേക്ക് താമസം മാറിയത്. കാര്‍ത്തികയുടെ കുടുംബം മാരിശെല്‍വന്റെ കുടുംബത്തേക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. ഇതാണ് കാര്‍ത്തികയുടെ കുടുംബം വിവാഹത്തിന് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്.

ദമ്പതികളുടെ മൃതദേഹങ്ങള്‍ പൊലീസ് തൂത്തുക്കുടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.