ലോക്സഭാ എംപിക്ക് കുത്തേറ്റു; പ്രതി പിടിയിൽ, അക്രമം തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

തെലങ്കാനയിൽ ലോക്സഭാ എംപിക്ക് കുത്തേറ്റു. ബിആർഎസ് എംപി കോത പ്രഭാകർ റെഡ്ഡിക്കാണ് കുത്തേറ്റത്.അജ്ഞാതരുടെ ആക്രമണമണത്തിലാണ് എംപിക്ക് പരിക്ക് പറ്റിയത്.അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.വയറ്റിൽ കുത്തേറ്റ മേദക് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിൽ കഴിയുന്ന എംപിയുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.സിദ്ധിപേട്ട് ജില്ലയിൽ സംഘടിപ്പിച്ച പ്രചാരണ റാലിയിൽ പങ്കെടുക്കുകയായിരുന്ന എംപിയെ അജ്ഞാതർ ആക്രമിക്കുകയായിരുന്നു.സൂരംപള്ളി ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലാണ് സംഭവം.

പ്രചാരണത്തിനുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ അക്രമിയെ വളഞ്ഞിട്ട് മർദിച്ചു. പിന്നീട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാളുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും സിദ്ധിപേട്ട് പൊലീസ് കമ്മീഷണർ എൻ ശ്വേത പിടിഐയോട് പറഞ്ഞു.എംപിക്ക് പുറമെ ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കും പരിക്കുണ്ട്.