ബി.ജെ.പിക്കാര്‍ 500 രൂപ തന്ന് കയ്യില്‍ ബലം പ്രയോഗിച്ച് മഷിപുരട്ടി; ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി; പരാതിയുമായി യു.പിയിലെ ഗ്രാമവാസികള്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് സമയത്ത് യുപിയില്‍ ബിജെപിക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. വോട്ടുചെയ്യാന്‍ പോകുന്നതിന് മുമ്പ് ബിജെപി പ്രവര്‍ത്തകര്‍ കൈയ്യില്‍ ബലം പ്രയോഗിച്ച് മഷി പുരട്ടിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗ്രാമവാസികള്‍.

താര ജാവന്‍പൂര്‍ ഗ്രാമവാസികളാണ് പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ശനിയാഴ്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തിയെന്നും 500 രൂപ തന്നശേഷം വിരലില്‍ മഷിപുരട്ടിയെന്നുമാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. “ഏതു പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുകയെന്ന് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളോട് ചോദിച്ചു. മഷി പുരട്ടിയ ശേഷം നിങ്ങള്‍ക്ക് ഇനി വോട്ടു ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നും പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി” എന്നാണ് ഗ്രാമവാസികള്‍ ഇതേകുറിച്ച് പറഞ്ഞത്.

സംഭവത്തെ കുറിച്ച് ഗ്രാമവാസികള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ചൗണ്ഡൗളി എസ്.ഡി.എം ഹാര്‍ഷ് വ്യക്തമാക്കി. പരാതി പ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ആ സമയത്ത് തുടങ്ങിയിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് ഇനിയും വോട്ടു ചെയ്യാന്‍ സാധികക്ുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബലം പ്രയോഗിച്ചാണ് ഗ്രാമവാസികളുടെ കയ്യില്‍ മഷി പുരട്ടിയതെന്ന് അവര്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.