നിയമങ്ങള്‍ക്ക് ഹിന്ദി പേര് അംഗീകരിക്കാനാവില്ല; ധിക്കാരം നിറഞ്ഞ ശ്രമം; കനലുകളെ ഊതിപ്പെരുപ്പിക്കുന്നത് ബുദ്ധിമോശം; വീണ്ടും പോര്‍മുഖം തുറന്ന് സ്റ്റാലിന്‍

ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെയും ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെയും പേര് ഹിന്ദിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

നിയമങ്ങളുടെ പേരുകള്‍ ഭാരതീയ ന്യായ സംഹിതയെന്നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെന്നും മാറ്റാനുള്ള കേന്ദ്രനീക്കം ഇന്ത്യയുടെ വൈവിധ്യത്തിനുമേല്‍ ഭാഷാ അധീശത്വം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. പഴയ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ കനലുകളെ ഊതിപ്പെരുപ്പിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിമോശമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.

നിയമങ്ങള്‍ക്ക് ഹിന്ദി പേരുനല്‍കുന്നത് അംഗീകരിക്കാനാവില്ല, സാമ്രാജ്യത്വ അടിമത്വത്തിന്റെ ശേഷിപ്പുകള്‍ നീക്കാനാണ് ഈ മാറ്റമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെങ്കിലും പുതിയ സാമ്രാജ്യത്വത്തിനാണ് ശ്രമമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ധിക്കാരംനിറഞ്ഞ ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും തമിഴ്നാട് എന്ന് ഉച്ചരിക്കാനുള്ള അര്‍ഹത ഇതോടെ നഷ്ടമായിരിക്കുകയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഏതുശ്രമത്തെയും ഡിഎംകെ. ചെറുക്കുമെന്ന് േനരത്തെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. പതുക്കെയാണെങ്കിലും എല്ലാവരും എതിര്‍പ്പുകൂടാതെ ഹിന്ദി സ്വീകരിക്കേണ്ടിവരുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെയും സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു.