കേരളത്തിന് പിന്നാലെ ഡല്‍ഹിയിലും മനുഷ്യ മഹാശൃംഖല; ജനുവരി 30- ന് 'ജന്‍ അധികാര്‍ ആന്തോളന്‍' എന്ന ബാനറില്‍ ഇടതുസംഘടനകള്‍ അണി നിരക്കും

കേരളത്തിന് പിന്നാലെ ഡല്‍ഹിയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ  മനുഷ്യ ശ്യംഖല നടത്താനൊരുങ്ങി ഇടതുപക്ഷ സംഘടനകൾ. ജനുവരി 30- ന് “ജന്‍ അധികാര്‍ ആന്തോളന്‍” എന്ന ബാനറിന്റെ കീഴിലാണ് ഇടതുപക്ഷ സംഘടനകള്‍ അണി നിരക്കുക. ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഡല്‍ഹിയില്‍ മനുഷ്യ ശ്യംഖല നടത്തുക. ഭരണഘടനയോടും ജനാധിപത്യത്തോടും മതേതരത്വത്തോടും ഐക്യദാര്‍ഢ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡല്‍ഹിയില്‍ ശ്യംഖല സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ  ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്നത് ലക്ഷങ്ങളാണ്. ഏകദേശം 70 ലക്ഷം പേരാണ് ശൃംഖലയിൽ പങ്കെടുത്തത്. കാസര്‍ഗോഡ് നിന്നാരംഭിച്ച ശൃംഖല തിരുവനന്തപുരം കളിയിക്കാവിളയിൽ അവസാനിച്ചു.

“ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം” എന്നീ മുദ്രാവാക്യങ്ങളുയർത്തിയുള്ള മനുഷ്യശൃംഖലയിൽ നിരവധി പ്രമുഖരും കണ്ണി ചേർന്നിരുന്നു. ശൃംഖലയുടെ ആദ്യകണ്ണി കാസർഗോഡ് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയിൽ എം എ ബേബിയുമാണ് അണിചേര്‍ന്നത്. ആസാദി മുദ്രാവാക്യങ്ങളും പലയിടങ്ങളിൽ ഉയർന്നു.