'അന്ന് ലതാ മങ്കേഷ്‌കറെ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കി, മൂന്നു ദിവസം മരണത്തോട് മല്ലടിച്ചു'

ലതാ മങ്കേഷ്‌കറിന്റെ വിടവാങ്ങലിന്റെ ദുഖത്തിലാണ് സംഗീതലോകവും ആരാധകരും. ഇപ്പോള്‍ ലതയുടെ ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിതമായ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. അതിലൊന്നാണ് ലത മങ്കേഷ്‌കറിന് നേരെയുണ്ടായ വധ ശ്രമം. ലതാജിയെ സ്ലോ പോയ്‌സണ്‍ നല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നാണ് എഴുത്തുകാരി പത്മ സച്‌ദേവിന്റെ വെളിപ്പെടുത്തല്‍.

ലതാ മാങ്കേഷ്‌കറിനെ കുറിച്ച് പദ്മ സച്ച്‌ദേവ് എഴുതിയ പുസ്തകമാണ് ‘ഐസാ കഹാെ സേ ലാവൂം’ എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യം മോശമായതിന് തുടര്‍ന്ന് ദിവസങ്ങളോളം ലത മരണത്തോട് മല്ലടിച്ചു എന്നാണ് കുറിച്ചിരിക്കുുന്നത്. 1963ലാണ് സംഭവമുണ്ടാകുന്നത്. അന്ന് 33 വയസ് മാത്രമാണ് ലതാ മങ്കേഷ്‌കറിന്റെ പ്രായം.

അടിവയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. രണ്ടുമൂന്നു പ്രാവശ്യം ഛര്‍ദ്ദിച്ചു. അത് പച്ചകലര്‍ന്ന ദ്രാവകമായിരുന്നു. വേദന കാരണം ലതയ്ക്ക് കാലുകള്‍ അനക്കാനായില്ല, ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു. പിന്നീട്, ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസം അവര്‍ മരണത്തോട് മല്ലടിച്ചു. പത്ത് ദിവസം വേണ്ടിവന്നു അവരുടെ ആരോഗ്യം ഒന്ന് മെച്ചപ്പെടാന്‍. ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത് ആരോ ലതയ്ക്ക് സ്ലോ പോയിസണ്‍ നല്‍കിയെന്നാണ്.’ – പുസ്തകത്തില്‍ പറയുന്നു.

അന്ന് ലതാ മങ്കേഷ്‌കറിന്റെ പാചകക്കാരന്‍ ഒരു തുമ്പും കൂടാതെ ശമ്പളം പോലും വാങ്ങാതെ അപ്രത്യക്ഷനായി എന്ന് പറയപ്പെടുന്നു.സംഭവത്തിന് ശേഷം, ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവ് മജ്റൂഹ് സുല്‍ത്താന്‍പുരി ദിവസവും വൈകുന്നേരം ആറുമണിക്ക് ലതാജിയെ അവരുടെ വീട്ടില്‍ സന്ദര്‍ശിക്കുമായിരുന്നു. മജ്റൂഹ് ഭക്ഷണം ആദ്യം രുചിച്ചശേഷം മാത്രം ലതയെ കഴിക്കാന്‍ അനുവദിച്ചിരുന്നുള്ളൂവെന്നാണ് പത്മ സച്‌ദേവ് കുറിക്കുന്നത്.