കോവാക്സിന് ആഗോള അംഗീകാരം നൽകിയില്ല, കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന

ഭാരത് ബയോടെക്കിന്റെ കോവിഡ്-19 വാക്‌സിൻ കോവാക്‌സിന് ആഗോള അംഗീകാരം നൽകാതെ ലോകാരോഗ്യ സംഘടന. വാക്‌സിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ചൊവ്വാഴ്ച ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും തേടി.

അന്തിമ വിലയിരുത്തലിനായി സാങ്കേതിക ഉപദേശക സംഘം നവംബർ മൂന്നിന് യോഗം ചേരും. കോവാക്സിൻ വികസിപ്പിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വാക്സിൻ എമർജൻസി യൂസ് ലിസ്റ്റിംഗിനായി (ഇയുഎൽ) ഏപ്രിൽ 19 ന് ലോകാരോഗ്യ സംഘടനയ്ക്ക് EOI (താത്പര്യം പ്രകടിപ്പിക്കൽ) സമർപ്പിച്ചിരുന്നു.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവാക്സിന് അടിയന്തര ഉപയോഗ ലിസ്റ്റിംഗിനായി ഡാറ്റ അവലോകനം ചെയ്യാൻ സാങ്കേതിക ഉപദേശക സംഘം ചൊവ്വാഴ്ച യോഗം ചേർന്നു.

“സാങ്കേതിക ഉപദേശക സംഘം 26 ഒക്ടോബർ 2021ന് യോഗം ചേർന്നു, വാക്സിൻ ആഗോള ഉപയോഗത്തിനായി അന്തിമ EUL റിസ്ക്-ബെനിഫിറ്റ് വിലയിരുത്തൽ നടത്താൻ വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് തീരുമാനിച്ചു,” കോവാക്സിന്റെ അടിയന്തര ഉപയോഗ ലിസ്റ്റിംഗിനെക്കുറിച്ചുള്ള തീരുമാനത്തെക്കുറിച്ച്‌ വാർത്താ ഏജൻസി പി.ടി.ഐയുടെ ചോദ്യത്തിന് ഒരു ഇമെയിൽ മറുപടിയിൽ ലോകാരോഗ്യ സംഘടന പറഞ്ഞു.

“ഈ ആഴ്‌ച അവസാനത്തോടെ വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് ഈ വിശദീകരണങ്ങൾ ലഭിക്കുമെന്ന് സാങ്കേതിക ഉപദേശക സംഘം പ്രതീക്ഷിക്കുന്നു, കൂടാതെ നവംബർ 3 ബുധനാഴ്ച അന്തിമ റിസ്ക്-ബെനിഫിറ്റ് വിലയിരുത്തലിനായി വീണ്ടും യോഗം ചേരും,” ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.