മൃതദേഹത്തിന് അഞ്ചുമാസം പഴക്കം, മരിച്ചത് സ്ത്രീ ; രണ്ടുവര്‍ഷം അടച്ചിട്ട ഫ്‌ളാറ്റില്‍ അസ്ഥികൂടം കണ്ടെത്തിയ കേസിൽ നിർണായക വിവരങ്ങൾ

കൊൽക്കത്തയിൽ രണ്ടുവര്‍ഷം അടച്ചിട്ട ഫ്‌ളാറ്റില്‍ അസ്ഥികൂടം കണ്ടെത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ അഞ്ചു മാസം മുന്‍പെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനത്തിൽ പറയുന്നതത്. കൊല നടത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ഡ്രമ്മില്‍ തള്ളിയതായാണ് കണ്ടെത്തൽ.

കേസ് അന്വേഷിക്കുന്ന കൊല്‍ക്കത്ത ബിധാനഗര്‍ പൊലീസാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര താനെ സ്വദേശിയായ അമിത് എന്നയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ മുന്‍പ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളായ ദമ്പതികളുടെ അടുത്ത പരിചയക്കാരനാണ് അമിത്. എന്നാൽ ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല.

നവംബര്‍ 14നാണ് ബഗുയാറ്റി മേഖലയിലെ ഒരു ഫ്‌ളാറ്റിലെ പ്ലാസ്റ്റിക് ഡ്രമ്മില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. ഹോമിയോപ്പതി ഡോക്ടറായ ഗോപാല്‍ മുഖര്‍ജിയാണ് ഫ്‌ളാറ്റ് ഉടമസ്ഥൻ. 2018ല്‍ നേപ്പാളി ദമ്പതികള്‍ക്ക് ഈ ഫ്‌ളാറ്റ് വാടകയ്ക്ക് നല്‍കിയിരുന്നു. 2021ല്‍ ഇവര്‍ നേപ്പാളിലേക്ക് തിരികെ പോയെങ്കിലും ഫ്‌ളാറ്റിന്റെ വാടക നല്‍കുന്നത് തുടര്‍ന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ഏഴുമാസത്തോളം വാടക ലഭിച്ചില്ല. തുടര്‍ന്ന് ഗോപാല്‍ മുഖര്‍ജി ഫ്‌ളാറ്റ് തുറന്നപ്പോഴാണ് സീല്‍ ചെയ്ത പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നേപ്പാള്‍ സ്വദേശികളുടെ വ്യക്തിവിവരങ്ങള്‍ ഗോപാല്‍ മുഖര്‍ജി പൊലീസിന് കൈമാറി. എന്നാല്‍ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

അറസ്റ്റിലായ അമിത് ആണ് നേപ്പാള്‍ ദമ്പതികള്‍ക്ക് ഫ്‌ളാറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ മുഖര്‍ജിയെ സമീപിച്ചത്. അന്വേഷണം ശക്തമാക്കിയെങ്കിലും കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമാക്കാനായിട്ടില്ല. ദുരൂഹത പരിഹരിക്കാന്‍ അമിതിനെ വിശദമായി ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അമിത് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു.