സ്വകാര്യ ചിത്രങ്ങളടക്കം പുറത്തുവിട്ടു; കര്‍ണാടകയില്‍ ഐ.പി.എസ്- ഐ.എ.എസ് കുടിപ്പക; ചെളി വാരിയെറിഞ്ഞ് വനിതകളുടെ ചേരിപ്പോര്

കര്‍ണാടകയില്‍ വനിത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ആരോപണ ചെളിവാരിയെറിഞ്ഞ് ചേരിപ്പോര്. വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പകയില്‍ സ്വകാര്യ ചിത്രങ്ങള്‍ അടക്കം പുറത്തുവിട്ടു. ഡി രൂപ ഐപിഎസ് ആണ് രോഹിണി സിന്ദൂരി ഐഎഎസ്സിന്റെ വ്യക്തിപരമായ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഇതോടെ ഐഎഎസ് ഐപിസ് തര്‍ക്കം പുതിയ രൂപത്തിലേക്ക് മാറി. രോഹണി നിലവില്‍ കര്‍ണാടക ദേവസ്വം കമ്മിഷണറും ഡി.രൂപ കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എംഡിയുമാണ്.

ഫേസ്ബുക്ക് വഴിയാണ് ഇവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങള്‍ എന്ന് ആരോപിച്ചാണ് ചിത്രങ്ങള്‍ പരസ്യമാക്കിയിരിക്കുന്നത്. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഡി രൂപ ആരോപിച്ചു. മുന്‍പ് വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ വിഐപി ട്രീറ്റ്‌മെന്റ് ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഡി രൂപ ഐപിഎസ്.

അതേസമയം, തന്റെ വാട്‌സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

മൈസൂരു കെആര്‍ നഗറില്‍ നിന്നുള്ള ദള്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങള്‍ ഡി രൂപ പുറത്തുവിട്ടത്. മൈസുരുവില്‍ ജെഡിഎസ് എംഎല്‍എയുടെ കെട്ടിടം കയ്യേറ്റമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ രോഹിണിക്ക് സ്ഥലം മാറ്റം നേരിടേണ്ടി വന്നിരുന്നു

കോവിഡ് കാലത്തു ചാമരാജ്‌പേട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓക്‌സിജന്‍ കിട്ടാതെ 24 പേര്‍ മരിക്കാനിടയായ സംഭവത്തില്‍, മൈസൂരു കലക്ടറെന്ന നിലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്.

.കര്‍ണാടകയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന രണ്ട് ഉദ്യോഗസ്ഥരാണ് സമൂഹമാധ്യമങ്ങളില്‍ പരസ്പരം ചേരിപ്പോര് നടത്തുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുന്നു.