കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; അതിർത്തിയിൽ ശക്തമായ നിയന്ത്രണങ്ങളുമായി കർണാടക

കേരളത്തിൽ കൊവിഡ് കേസുകൾ ദിനം പ്രതി വർദ്ധിച്ചുവരികയാണ്. നിലവിലെ സാഹചര്യകണക്കിലെടുത്ത് അതിർത്തികളിൽ‌ കനത്ത നിയന്ത്രണങ്ങളാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കേരള – കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു.

ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. ആശങ്കയൊഴിയുംവരെ പരിശോധന ഉണ്ടാകുമെന്ന് കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേ സമയം കൊവിഡ് ഭീഷണി നിലനിൽക്കുന്നവെങ്കിലും കർണാടകയിൽ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കൂട്ടാനും തീരുമാനമുണ്ട്.ജനുവരി പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും ഒന്നാം തീയതി മുതല്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് തീരുമാനം.

വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, അസംബ്ലികളിലും യോഗങ്ങളിലും സാമൂഹികഅകലം പാലിക്കണം, ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ അകലം പാലിച്ചിരിക്കണം, സ്‌കൂളുകളില്‍ സാനിറ്റൈസേഷന്‍ സംവിധാനം ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.