കര്‍ണാടകയില്‍ തന്ത്രത്തിന് മറുതന്ത്രവുമായി ബി.ജെ.പി; ഡികെയ്ക്കും സിദ്ദരാമയ്യയ്ക്കും എതിരെ വമ്പന്മാര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മറുതന്ത്രമൊരുക്കി മുന്നേറുകയാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക. താര പ്രചാരകരായ ഡി.കെ. ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും എതിരെ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളായി നിലവിലെ മന്ത്രിമാരെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി. അതേസമയം, റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് മുന്‍ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാര്‍.

മുഖ്യമന്ത്രി ബസവരാജ് ബൊമൈ ശിഗാവിലും ശിക്കാരിപുരയില്‍ ബി.എസ് യദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയും ഇറങ്ങും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി ചിക്കമംഗലുരുവില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം വിജയത്തിനായി പോരാടും. വരുണയില്‍ സിദ്ധരാമയ്യക്കെതിരെ വി സോമണ്ണയും കനകപുരയില്‍ ഡി.കെ ശിവകുമാറിനെതിരെ ആര്‍ അശോകയും മല്‍സരിക്കും.

സോമണ്ണ ചാമരാജനഗറിലും അശോക പത്മനാഭനഗറിലും കൂടി ജനവിധി തേടുന്നുണ്ട്. ബി ശ്രീരാമലു ബെല്ലാരി റൂറലില്‍ നിന്നും അശ്വന്ത് നാരായണ്‍ മല്ലേശ്വരത്തു നിന്നും യശ്പാല്‍ ഉഡുപ്പിയില്‍ നിന്നും മല്‍സരിക്കും. മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡിക്ക് സീറ്റില്ല.

രമേശ് ജാര്‍ക്കഹോളി അടക്കം കൂടുവിട്ട് വന്നവര്‍ക്ക് പരിഗണന ലഭിച്ചു. ഈശ്വരപ്പയുടെ മകനെ തഴഞ്ഞു. ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് 51 പേരും വൊക്കലിഗ വിഭാഗത്തില്‍ നിന്ന് 41 പേരും കുര്‍ബ വിഭാഗത്തില്‍ നിന്ന് 3 പേരും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.