വിധി അറിയാൻ ഉറ്റുനോക്കി രാജ്യം; കർണാടക വോട്ടെണ്ണൽ ഇന്ന്, പ്രതീക്ഷയോടെ കോൺഗ്രസും, ബി.ജെ.പിയും, തൂക്കുസഭ പ്രവചിച്ച് ജെ.ഡി.എസ്

രാജ്യമാകെ ഉറ്റുനോക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലാണ് തിര‍ഞ്ഞെടുപ്പ് നടന്നത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് പത്താം തിയതി ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ വിധി നിർണയിച്ചത്.

വോട്ടർമാരെ ആകർഷിക്കുവാനായി എല്ലാ തന്ത്രങ്ങളും പയറ്റി ബിജെപിയും, കോൺഗ്രസും ജെഡിഎസും പ്രചാരണ രംഗത്ത് നിറഞ്ഞു നിൽക്കുകയായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് മുൻതൂക്കം പ്രഖ്യാപിച്ചതോടെ ഏറെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ സർവേഫലങ്ങളെ തള്ളി ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് വീണ്ടും അധികാരം നേടാനുള്ള സീറ്റുകൾ ബിജെപിക്കു ലഭിക്കുമെന്നാണ് ബൊമ്മ പറഞ്ഞത്. ഏറ്റവും വലിയ ഒറ്റകക്ഷി ആയില്ലെങ്കിലും ഭരണത്തിലെത്തുമെന്നും ബിജെപി പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി വോട്ടെണ്ണലിന് മുന്നോടിയായി തന്നെ വിജയം പ്രവചിച്ചിരുന്നു. സംസ്ഥാനത്ത് തൂക്ക് നിമസഭ വരുമെന്നാണ് പ്രവചനം. ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാദ്ധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ നിർണായകമാകുമെന്നും കുമാര സ്വാമി പറഞ്ഞിരുന്നു. സംസ്ഥാനത്ത് അഞ്ച് വികസന പദ്ധതികൾ നടപ്പാക്കാൻ തനിക്ക് കഴിയണമെന്നും അതുകൊണ്ടു തന്നെ തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു.