'അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിന് പിന്നാലെ രാജിവെച്ച് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ

ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിക്ടറി പരേഡിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. അതേസമയം അപകടത്തിൽ വിരാട് കോലിയെ പ്രതിച്ചേർക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എച്ച് എം വെങ്കടേഷ് പരാതി നൽകിയിട്ടുണ്ട്.

കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ ജയറാം എന്നിവരാണ് രാജിവച്ചത്. പരിപാടി നടത്തിപ്പിൽ തങ്ങളുടെ റോൾ വളരെ ചെറുത് എന്ന് രാജിക്കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ആദ്യമായി ഐപിഎൽ ചാമ്പ്യന്മാരായ ആർസിബിയുടെ വിക്ടറി പരേഡിൽ പങ്കെടുക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിയ 11 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

സംഭവത്തിൽ ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സൊസാലെ അറസ്റ്റിലായിരുന്നു. ബെം​ഗളൂരു വിമാനത്താവളത്തിൽ വെച്ചായിരുന്നു നിഖിൽ സൊസാല അറസ്റ്റിലായത്. ഡിഎൻഎ എൻ്റർടെയ്ൻമെൻ്റ് നെറ്റ്‌വർക്ക്‌സുമായി ചേർന്ന്‌ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി ഏകോപിച്ചത് നിഖിൽ സൊസാലെ ആയിരുന്നു. ആർ‌സി‌ബി പരിപാടി നടത്താൻ ചുമതലപ്പെട്ട ഇവന്റ് മാനേജ്മെൻ്റ് സ്ഥാപനമായ ഡി‌എൻ‌എ, കെ‌എസ്‌സി‌എ എന്നിവരെ നേരത്തെ കേസിൽ പ്രതി ചേ‍ർത്തിരുന്നു.

അതേസമയം അപകടത്തിൽ വിരാട് കോലിയെ പ്രതിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകൻ എച്ച് എം വെങ്കടേഷ്. ബെംഗളുരുവിൽ വിജയമാഘോഷിക്കാൻ എല്ലാവരും എത്തണമെന്ന് അഹമ്മദാബാദിലെ ഫൈനലിനുശേഷം കൊഹ്‌ലി പറഞ്ഞിരുന്നു. അതിനിടെ ആർസിബിയുടെ വൈസ് പ്രസിഡന്റ് ഉൾപ്പടെ ഒളിവിൽ എന്ന് വിവരം. സർക്കാരിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ബിജെപിയുടെ തീരുമാനം.

Read more