ബി.ജെ.പി സര്‍ക്കാരിനെ വാഴ്ത്തിപ്പാടണം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലക്ഷം രൂപയും സ്വര്‍ണവും; ബൊമ്മ കുരുക്കില്‍; ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ര്‍ക്കാരിനെ വാഴ്ത്തിപ്പാടാന്‍ മാധ്യമ മേധാവികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പണം കൈമാറി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനമായി ലക്ഷങ്ങള്‍ കൈമാറിയത്.

ഒക്ടോബര്‍ 24ന് നടന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വിതരണം ചെയ്ത മധുര പലഹാരങ്ങളുടെ പൊതിക്കൊപ്പം പണവും ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹന്‍ഡിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് സര്‍ക്കാര്‍ തിരഞ്ഞ് പിടിച്ച് പണം കൈമാറിയിരിക്കുന്നത്.

ദീപാവലി സമ്മാനമായി 1 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപവരെ ലഭിച്ചതായി ചില മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സമ്മാനപ്പൊതിയില്‍ പണമാണെന്ന് കണ്ടതോടെ ചില മാധ്യമ പ്രവര്‍ത്തകര്‍ പണം തിരിച്ച് നല്‍കിയിരുന്നുവെന്ന് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലര്‍ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ നിന്നും മെയില്‍ അയച്ച് സമ്മാനപ്പൊതികള്‍ നിരസിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ചെയ്യുന്ന അഴിമതിക്ക് കുടപിടിക്കാനാണ് സര്‍ക്കാര്‍ സമ്മാനമെന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലക്ഷങ്ങള്‍ കൈമാറിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സമ്മാനപ്പൊതി വഴി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈക്കൂലി നല്‍കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനങ്ങളുടെ നികുതി പണമെടുത്താണ് സമ്മാനപ്പൊതി നല്‍കിയത്. ബിജെപി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിന് കുടപിടിക്കാനാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കൈക്കൂലി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പണം കൊടുത്തയച്ച വിവരം മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പണം തിരികെ അയച്ചുകൊണ്ട് അവര്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ പവിത്രത സൂക്ഷിച്ചു. കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ കഴിയില്ലായെന്നതിന്റെ തെളിവാണിത്. മുഖ്യമന്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ദീപാവലി മധുരത്തോടൊപ്പം ഒരു ലക്ഷം രൂപ അടങ്ങിയ പെട്ടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷജീവനക്കാരനാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിച്ച് നല്‍കിയത്.
ശനിയാഴ്ച്ച രാത്രിയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ ഓഫീസില്‍ പണമടങ്ങിയ പെട്ടി എത്തിച്ചത്. പെട്ടി തുറന്നപ്പോള്‍ മധുരത്തോടൊപ്പം പണമടങ്ങിയ കവര്‍ ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ തുറന്ന് നോക്കിയില്ല. അത് തിരികെ അയച്ചുവെന്നും മാധ്യമ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തി.

സമ്മാനം തിരിച്ച് അയച്ചതിനോടൊപ്പം മുഖ്യമന്ത്രിക്ക് ഒരു കത്തും താന്‍ അയച്ചുവെന്ന് അദേഹം വെളിപ്പെടുത്തി. ഒരു പൊളിറ്റിക്കല്‍ വാര്‍ത്താ ലേഖകനായ തനിക്ക് ഇത്രയും കാലത്തിനിടയില്‍ ഇത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഇത്തരം പ്രവര്‍ത്തിയില്‍ അതൃപ്തി ഉണ്ടെന്നും പെട്ടി സ്വീകരിക്കാതെ തിരിച്ചയക്കുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

മറ്റൊരു മാധ്യമ പ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ സമ്മാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മധുരമടങ്ങിയ പെട്ടിയില്‍ ഒരു ലക്ഷം രൂപയുമുണ്ടായിരുന്നു ഞാന്‍ എന്റെ എഡിറ്ററെ അറിയിക്കുകയും ഇതൊന്നും ശരിയല്ലെന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് മെയില്‍ അയക്കുകയും ചെയ്യ്തു. പണം തിരികെ അയച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചുവെന്നും ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിട്ടിനോട് പ്രതികരിച്ചു. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ലഭിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെ ദീപാവലി കൈമാറി കര്‍ണാടകയില്‍ വന്‍വിവാദം ആയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് തെരുവുകളില്‍ പ്രത്യക്ഷ സമരത്തിനിറങ്ങാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കെടുക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.