ഇന്ധന നികുതി കുറച്ച് ബിജെപി കര്‍ണാടകയെ വഞ്ചിച്ചു; പുതിയ നിരക്ക് ജനങ്ങള്‍ക്ക് താങ്ങാനാകും; പൊതുഗതാഗതത്തിന് പണംകണ്ടെത്തണം; ന്യായീകരിച്ച് മുഖ്യമന്ത്രി

കര്‍ണാടകത്തിലെ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ന്യായീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ധനനിരക്ക് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് സഹായകരമാകുമെന്ന് അദേഹം പറഞ്ഞു. മൂന്ന് രൂപ വില വര്‍ധിപ്പിച്ചെങ്കിലും നിരക്ക് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കുറവാണെന്ന ന്യായീകരണവും അദേഹം നടത്തി.

കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാന നികുതി കുറച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഈ കൃത്രിമം സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറയുന്നതിനും കേന്ദ്രത്തിന്റെ ഖജനാവിലേക്ക് കൂടുതല്‍ പണം എത്തുന്നതിനും വഴിവെച്ചു. ബൊമ്മൈ സര്‍ക്കാരിന്റെ ഈ നടപടി കര്‍ണാടകത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന പ്രവൃത്തിയായിരുന്നു.

Read more

സംസ്ഥാനത്തെ പുതിയ നിരക്ക് ജനങ്ങള്‍ക്ക് താങ്ങാനാകുന്നതാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ശനിയാഴ്ചയാണ് കര്‍ണാടകത്തില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പനനികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പെട്രോളിന് മൂന്നുരൂപയും ഡീസലിന് 3.05 രൂപയും കൂടി. ഇതോടെ 99.83 രൂപയായിരുന്ന പെട്രോളിന് 102.83 രൂപയും 85.93 രൂപയായിരുന്ന ഡീസലിന് 88.98 രൂപയുമായി.