കേരളം ആരുടെയും പിതൃസ്വത്തല്ല; കിറ്റക്‌സിലേത് രാജീവിന്റെയോ പിണറായിയുടെയോ പണമോ, എല്‍ഡിഎഫിന്റെ ഔദാര്യമോ അല്ല; ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയത്; പൊട്ടിത്തെറിച്ച് സാബു ജേക്കബ്

എല്‍ഡിഎഫും പിണറായി സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ്. സഹികെട്ടാണ് തങ്ങള്‍ കേരളം വിട്ടാന്‍ തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു. ഒരു ചെറിയ നിയമലംഘനംപോലും ഈ പ്രസ്ഥാനത്തിന്റെ പേരില്‍ കണ്ടുപിടിക്കാന്‍ സാധിച്ചില്ല. സഹികെട്ടാണ് അന്ന് 3500 കോടിരൂപ കേരളത്തില്‍നിന്ന് മാറി മറ്റെവിടേക്കെങ്കിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. ആന്ധ്ര വളരെ മോശമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞത് അദ്ദേഹത്തിന്റെ പതിവാണ്.

കേരളം ആരുടെയും പിതൃസ്വത്തല്ല. മന്ത്രി പി രാജീവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നും. ഞാന്‍ വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ എനിക്ക് മനസമാധാനം കിട്ടുമെന്നാണ് മന്ത്രി പറഞ്ഞുവരുന്നത്. അങ്ങനെയൊരു മനസമാധാനം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണ്്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്‌സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാന്‍ തീരുമാനിക്കും.

സ്വന്തം പോരായ്മകളും കഴിവില്ലായ്മയും മറച്ചുവയ്ക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുകയാണ്. രാജീവ് വളരെ മോശമായാണ് ആന്ധ്രയ്‌ക്കെതിരെ സംസാരിച്ചത്. റിസ്‌കില്ലാത്ത അധ്വാനമില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം. അത് ചെയ്യുന്ന ആളാണ് രാജീവെന്നും സാബു എം ജേക്കബ് പറഞ്ഞു. ഇടതുമുന്നണി സംസ്ഥാനതലത്തില്‍തന്നെ ഈ പ്രസ്ഥാനങ്ങളെ അടച്ചുപൂട്ടാന്‍ സമരം നടത്തി. 565 ദിവസമാണ് സമരം നടത്തിയത്. അവസാനം ഹൈക്കോടതിയുടെ കര്‍ശനമായ നിര്‍ദേശമനുസരിച്ച് സമരം അവസാനിപ്പിച്ച് എഴുന്നേറ്റ് പോവുകയാണുണ്ടായതെന്നും സാബു ജേക്കബ് പറഞ്ഞു.

2021ല്‍ കേരള സര്‍ക്കാരില്‍നിന്ന് ഒരുപാട് ഉപദ്രവങ്ങള്‍ കിറ്റക്സിന് നേരിടേണ്ടിവന്നിരുന്നെന്ന് ശനിയാഴ്ച സാബു ജേക്കബ് പറഞ്ഞിരുന്നു. അതേത്തുടര്‍ന്നാണ് കേരളത്തില്‍ നിക്ഷേപിക്കാനിരുന്ന 3500 കോടിരൂപ മറ്റെവിടെങ്കിലും നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് തെലങ്കാനയില്‍നിന്ന് ക്ഷണംകിട്ടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read more