കര്‍ണാടകയിലെ ക്രിമിനലുകള്‍ക്ക് സര്‍ക്കാരിന്റെ കൈതാങ്ങ്; 385 ക്രിമിനല്‍ കേസുകളും വിദ്വേഷ പ്രസംഗ കേസുകളും ബിജെപി സര്‍ക്കാര്‍ റദ്ദാക്കി

കര്‍ണാടകയിലെ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യം. സംസ്ഥാനത്തെ പ്രമുഖ കേസുകളെല്ലാം ബിജെപി സര്‍ക്കാര്‍ റദ്ദാക്കി. 385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്. ഗോരക്ഷകര്‍ എന്നപേരില്‍ ആക്രമിച്ച കേസുകള്‍, വര്‍ഗീയ കലാപ കേസുകള്‍, എന്നിവയും ഇതില്‍ വരും.

കേസുകള്‍ പിന്‍വലിക്കുന്നതിന് ആഭ്യന്തര മന്ത്രിയുടെ ശിപാര്‍ശയും മന്ത്രിസഭാ ഉപസമിതിയുടെ അനുമതിയും മന്ത്രിസഭയുടെ അംഗീകാരവും ആവശ്യമാണ്. 2020 ഫെബ്രുവരി 11ന് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയും ബസവരാജ് ബൊമ്മെ ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോഴും 2023 ഫെബ്രുവരി 28 ന് ബൊമ്മെ മുഖ്യമന്ത്രിയും അരാഗ ജ്ഞാനേന്ദ്ര ആഭ്യന്തരമന്ത്രിയുമായിരുന്ന സമയത്താണ് 385 കേസുകള്‍ പിന്‍വലിച്ചത്.

അതേസമയം ആയിരത്തിലധികം ക്രിമിനലുകള്‍ക്ക് ഈ നീക്കം കൊണ്ട് ഗുണം ലഭിക്കും. വിവരാവകാശ രേഖ പ്രകാരം ഇന്ത്യന്‍ എക്സ്പ്രസാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. 385 ക്രിമിനല്‍ കേസുകളില്‍ നടപടിയെടുക്കുന്നതില്‍ നിര്‍ത്താന്‍ 2020 ഫെബ്രുവരിക്കും 2023 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 182 കേസുകള്‍ വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ളതാണ്. ഈ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആയിരത്തിലധികം ക്രിമിനലുകള്‍ക്കാണ് ഗുണം ചെയ്യുന്നത്.