'ബിജെപി ടിക്കറ്റ് കിട്ടിയത് വനിതാ സംവരണ ബില്‍ കാരണം'; പ്രാബല്യത്തിൽ വരാത്ത ബില്ലിൽ തെറ്റിദ്ധരിപ്പിച്ച് കങ്കണ റണാവത്ത്, വീണ്ടും വിവാദം

വനിതാ സംവരണ ബില്ലിൻ്റെ അടിസ്ഥാനത്തിലാണ് തനിക്ക് മത്സരിക്കാൻ ബിജെപി ടിക്കറ്റ് കിട്ടിയതെന്ന് ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത്. വനിതാ സംവരണ ബിൽ ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് നടിയുടെ വിവാദ പ്രസ്താവന. കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന കങ്കണയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണമായിരുന്നു.

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് കങ്കണ. മാണ്ഡിയിലെ ബാൽ ഗ്രാമത്തിൽ നടത്തിയ ഒരു പൊതു പ്രസംഗത്തിനിടെയാണ് വനിതാ സംവരണ ബില്ലിനെ കുറിച്ച് കങ്കണ സംസാരിച്ചത്. ‘സ്ത്രീകൾക്ക് 30 ശതമാനം സംവരണം നൽകുന്ന വനിതാ സംവരണ ബില്ലാണ് എനിക്ക് ഇന്ന് ഈ സ്ഥാനാർഥിത്വം ലഭിക്കാൻ കാരണം. അതുകൊണ്ടാണ് മാണ്ഡിയിൽ നിന്നുള്ള നിങ്ങളുടെ മകൾക്ക് ഇങ്ങനെ ഒരു വേദി ലഭിച്ചത്,’ കങ്കണ റണാവത്ത് പറഞ്ഞു.

അതേസമയം നിയമനിർമ്മാണ സഭകളിൽ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ 2023 സെപ്തംബർ 20ന് ലോക്സഭയിൽ പാസാക്കിയെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. നാരി ശക്തി വന്ദൻ അധീനിയം എന്നറിയപ്പെടുന്ന വനിതാ സംവരണ ബിൽ 2029 വരെ നടപ്പാക്കാൻ സാധ്യതയില്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിനെ കുറിച്ച് നടത്തിയ പരാമർശവും സമാനമായി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് എവിടെ പോയി?’ എന്നായിരുന്നു കങ്കണയുടെ ചോദ്യം. അവതാരക തിരുത്താൻ ശ്രമിച്ചെങ്കിലും കങ്കണ തുടർന്നു ‘ഇല്ല, ദയവായി ഇത് ഇന്ന് വ്യക്തമാക്കൂ. അദ്ദേഹം എവിടെ പോയി?’ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഇതിന് പിന്നാലെ ഉണ്ടായത്. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും രണ്ട് വർഷം മുൻപ് തന്നെ 1945 ഓഗസ്റ്റ് 18ന് അന്തരിച്ച സുഭാഷ് ചന്ദ്രബോസിനെയാണ് കങ്കണ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാക്കിയത്.