കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല്‍ ഹാസന്‍; പ്രഖ്യാപനം മക്കള്‍ നീതി മയ്യം യോഗത്തില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് കമല്‍ഹാസന്‍. കോയമ്പത്തൂരില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. മക്കള്‍ നീതി മയ്യം യോഗത്തിലാണ് താരം മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണോ ഏതെങ്കിലും സഖ്യത്തിനൊപ്പം നില്‍ക്കേണ്ടതുണ്ടോ എന്നതും യോഗം ചര്‍ച്ച ചെയ്തു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. മക്കള്‍ നീതി മയം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് കോയമ്പത്തൂരില്‍ നടത്തി വരുന്നത്. 2018ല്‍ ആയിരുന്നു കമല്‍ ഹാസന്‍ മക്കള്‍ നീതി മയം പാര്‍ട്ടി സ്ഥാപിച്ചത്. പാര്‍ട്ടി പങ്കെടുത്ത ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടിരുന്നുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വനതി ശ്രീനിവാസനോട് ആയിരുന്നു കമല്‍ ഹാസന്‍ പരാജയപ്പെട്ടത്. ഇത്തവണ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശക്തമായ പ്രവര്‍ത്തനങ്ങള്‍ മക്കള്‍ നീതി മയം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.