കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെയുമായുള്ള മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് കരാര്‍ പ്രാവര്‍ത്തികമാകുന്നു; തമിഴ്‌നാട്ടില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

സൂപ്പര്‍താരം കമല്‍ഹാസന്റെ രാജ്യസഭാ പ്രവേശനത്തിനു കളമൊരുങ്ങുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള ആറ് അംഗങ്ങളുടേതടക്കം രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് തമിഴ്‌നാട്ടില്‍ കമല്‍ഹാസന്റെ പേരില്‍ ചര്‍ച്ച തുടങ്ങിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോയമ്പത്തൂരില്‍ മല്‍സരിക്കാനിരുന്ന കമല്‍ ഹാസന്‍ ഡിഎംകെയുമായുണ്ടാക്കിയ കരാറില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ല. പകരം ഇന്ത്യ മുന്നണിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി. തമിഴ്‌നാട്ടിലെ രാജ്യസഭ സീറ്റുകളില്‍ ഒഴിവ് വരുന്ന മുറയ്ക്ക് കമല്‍ഹാസന് ഒരു സീറ്റെന്നതായിരുന്നു ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

2025 ജൂണില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് (എംഎന്‍എം) നല്‍കാന്‍ ധാരണയായതോടെ ഇന്ത്യാ മുന്നണിക്കു വേണ്ടി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കമല്‍ഹാസന്‍ പ്രചാരണം നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുകയും ചെയ്തു. ഇതോടെ മക്കള്‍ നീതി മയ്യത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒന്നും കിട്ടാത്ത പ്രാധാന്യം കിട്ടുകയും മുന്‍കാലത്തേക്കാള്‍ പാര്‍ട്ടി രാഷ്ട്രീയ കാര്യങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനു ശേഷം കമല്‍ഹാസന്റെ രാഷ്ട്രീയ കരിയറിലെ ഏറ്റവും മികച്ച ഏടാവും രാജ്യസഭ എംപി സ്ഥാനം. ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍നിന്ന് നാലുപേര്‍ക്ക് ഇക്കുറി രാജ്യസഭാംഗമാകാം. ഇതില്‍ ഒരു സീറ്റ് കമല്‍ഹാസനു കിട്ടുമെന്നത് മക്കള്‍നീതി മയ്യത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്.

Read more

രാജ്യസഭാംഗങ്ങളായ അന്‍പുമണി രാമദാസ്, എം.ഷണ്‍മുഖം, എന്‍.ചന്ദ്രശേഖരന്‍, എം.മുഹമ്മദ് അബ്ദുല്ല, പി.വില്‍സന്‍, വൈകോ എന്നിവരുടെ കാലാവധിയാണ് ജൂണില്‍ അവസാനിക്കുന്നത്. തമിഴ്നാട് നിയമസഭയില്‍ സ്പീക്കര്‍ അടക്കം 234 അംഗങ്ങളുണ്ട്. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും 6 അംഗങ്ങളുടെ ഒഴിവാണ് രാജ്യസഭയിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് വരാറുള്ളത്. തമിഴ്‌നാട്ടില്‍നിന്ന് ഒരു രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കാന്‍ 34 വോട്ടെങ്കിലും വേണമെന്നിരിക്കെ നിലവിലെ നിയമസഭയിലെ അംഗസംഖ്യ പ്രകാരം ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണിക്ക് നാലു പേരെയും അണ്ണാ ഡിഎംകെ നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് രണ്ടു പേരെയും വിജയിപ്പിക്കാനാകും. സഭയില്‍ ഡിഎംകെയ്ക്ക് സ്പീക്കര്‍ ഉള്‍പ്പെടെ 131 എംഎല്‍എമാരുണ്ട്. സഖ്യകക്ഷികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ ആകെ 159 പേര്‍ എന്നതാണ് ഭരണമുന്നണിയുടെ എണ്ണം. ഡിഎംകെ മുന്നണിയില്‍ ബാക്കി സീറ്റുകളില്‍ ഒന്ന് വൈകോയുടെ എംഡിഎംകെയ്ക്കും രണ്ടു സീറ്റുകള്‍ ഡിഎംകെ സ്ഥാനാര്‍ഥികള്‍ക്കും നല്‍കുമെന്നാണ് നിലവിലെ ധാരണ. കോണ്‍ഗ്രസ്, നിലവില്‍ മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന വിസികെ അഥവാ വിടുതലൈ ചിരുതൈഗല്‍ കക്ഷി, സിപിഎം എന്നിവര്‍ സീറ്റിനായി പിടിമുറുക്കിയാല്‍ ഡിഎംകെ പ്രതിസന്ധിയിലാകും.