'തന്നെ ബലിയാടാക്കി': യു.പി സര്‍ക്കാരിന് എതിരെ കഫീല്‍ ഖാന്‍ ഹൈക്കോടതിയിലേക്ക്

ഓക്സിജന്‍ ക്ഷാമം മൂലം 2017 ല്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ട ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍.

ജീവന്‍ രക്ഷിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചുവെന്ന് കോടതി പോലും വ്യക്തമാക്കിയതാണ്. യു.പി സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയതിന് അവര്‍ തന്നെ വേട്ടയാടുകയാണെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ഒരു മുസ്ലീം ആയത് കൊണ്ട് മാത്രം എന്നെ ലക്ഷ്യം വെച്ചതായി കരുതരുത്. അവര്‍ക്ക് ഒരു ബലിയാടിനെ ആവശ്യമായിരുന്നു. സ്വന്തം ആളുകളെ രക്ഷിക്കാനാണ് അവര്‍ ആഗ്രഹിച്ചതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. 2017 ല്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി നവംബര്‍ 11 നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് സര്‍ക്കാരിന് അറിവുണ്ടായിരുന്നു. 68 ലക്ഷം രൂപ ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് കുടിശ്ശികയുണ്ടായിരുന്നു. ഇതറിയിച്ച് ഏജന്‍സി ആശുപത്രി സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. 24 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജനേ ബാക്കിയുള്ളു എന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു.

സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നതാണ് പിരിച്ചുവിടാനുള്ള കാരണമായി പറയുന്നത് .എന്നാല്‍ 2016 ഓഗസ്റ്റ് 8-ന് മെഡിക്കല്‍ കോളേജില്‍ ചേരുന്നതിനുമുമ്പ് സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്നത് വിഷയമല്ലായിരുന്നിട്ടും, അത് കാരണമായി ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഐഎംസിയില്‍ റജിസ്റ്റര്‍ ചെയ്താല്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാമെന്നിരിക്കെ, യുപി മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷനില്ല എന്ന ആരോപണവും യുപി സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. നേരത്തെ പൗരത്വ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിലും കഫീല്‍ ഖാനെതിരെ യു പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.