ആയുധധാരികളായ പാകിസ്ഥാനികളോടൊപ്പം ചാരവൃത്തി നടത്തിയ ജ്യോതി മൽഹോത്ര; നിർണായക കോൾ റെക്കോർഡുകളും ദൃശ്യങ്ങളും കണ്ടെടുത്തു, ലഭിച്ചത് വിഐപി സുരക്ഷ

പാകിസ്ഥാന് വേണ്ടി ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്രക്ക് പാകിസ്ഥാനിൽ ലഭിച്ചത് വിഐപി സുരക്ഷ. ഇത് തെളിയിക്കുന്ന രേഖകൾ ജ്യോതി മൽഹോത്രയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവിടങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തി. ജ്യോതി മൽഹോത്രയും പാകിസ്ഥാനികളും തമ്മിൽ അടുത്തബന്ധമുണ്ടെന്ന് വ്യക്തമാകുന്ന ചാറ്റുകളും ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മൊബൈൽ ഫോണിൽ നിന്നും കോൾ റെക്കോർഡുകൾ, വീഡിയോകൾ, സാമ്പത്തിക ഇടപാടുകൾ, മറ്റ് ഫോറൻസിക് രേഖകൾ എന്നിവ പിടിച്ചെടുത്തു. ഡിജിറ്റൽ ഫോറൻസിക് തെളിവുകൾ ഇത്തരം കേസുകളിൽ നിർണായക പങ്കുവഹിക്കുന്നു. അതേസമയം, ആയുധധാരികളായ പാകിസ്ഥാനികളോടൊപ്പം നിൽക്കുന്ന ജ്യോതിയുടെ വീഡിയോ അന്വേഷണസംഘം ശേഖരിച്ചു. ലാഹോറിലെ ഒരു മാർക്കറ്റിലൂടെ നടക്കുന്ന ദൃശ്യങ്ങൾ ജ്യോതിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഈ വീഡിയോയാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.

ലാഹോറിലെ തിരക്കേറിയ റോഡിലൂടെ നടക്കുന്ന ആയുധധാരികളായ യുവാക്കളെ വീഡിയോയിൽ കാണാം. എകെ 47 റൈഫിളുകളാണ് പാകിസ്‌താനികളുടെ കയ്യിലുള്ളത്. പിന്നീട് യുവാക്കളുടെ ഇടയിലേക്ക് ജ്യോതി മൽഹോത്ര പോവുകയും അവരുമായി സംവദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ആയുധങ്ങൾ കയ്യിൽ പിടിച്ച യുവാക്കളുമായി ജ്യോതി ഏറെ നേരം സംസാരിക്കുകയും പാകിസ്ഥാനെ പുകഴത്തുകയും ചെയ്യുന്നു.

അതേസമയം തനിക്ക് പാക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാന് വേണ്ടി ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്ര നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസികളുടെ ചോദ്യംചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്ഐയിൽ ഉൾപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി മൽഹോത്ര സമ്മതിച്ചത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു പാക് ചാരവൃത്തി കേസിൽ ഹരിയാന ഹിസാർ സ്വദേശിനിയായ ജ്യോതി മൽഹോത്ര അറസ്റ്റിലാകുന്നത്.

Read more