'ഗൊഗോയി ഇന്ത്യന്‍ ജുഡിഷ്യറി കണ്ടിട്ടുള്ള ഏറ്റവും നാണം കെട്ട ലൈംഗിക വൈകൃതം ഉള്ള ആള്‍'- ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഗൊഗോയിയെ പോലെ ലൈംഗിക വൈകൃതമുള്ളതും ലജ്ജയില്ലാത്തതുമായ ഒരു ജഡ്ജിയെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് ജസ്റ്റിസ് കട്ജു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കട്ജുവിന്റെ പ്രതികരണം.

“ഞാന്‍ 20 വര്‍ഷം അഭിഭാഷകനായും മറ്റൊരു 20 വര്‍ഷം ജഡ്ജിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒരുപാട് നല്ല ജഡ്ജിമാരേയും മോശം ജഡ്ജിമാരേയും എനിക്കറിയാം. എന്നാല്‍ ഇന്ത്യന്‍ ജുഡിഷ്യറിയില്‍ രഞ്ജന്‍ ഗൊഗോയിയെ പോലെ അത്രയും ലജ്ജയില്ലാത്തതും ലൈംഗിക വൈകൃതമുള്ളതുമായ ഒരു ജഡ്ജിയെ ഞാന്‍ കണ്ടിട്ടില്ല. ഇയാള്‍ക്കില്ലാത്ത ഒരു ദുശ്ശീലവും ഇല്ലായിരുന്നു” കട്ജു ട്വീറ്ററില്‍ കുറിച്ചു.

മുന്‍ സഹപ്രവര്‍ത്തകരായ ജസ്റ്റീസ് മദന്‍ ബി ലോക്കൂറും ജസ്റ്റിസ് കുര്യന്‍ ജോസഫും രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. “”അവസാനത്തെ അഭയസ്ഥാനവും ഇല്ലാതാവുകയാണോ എന്ന് ആശങ്കയുണ്ട്. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം എന്നിവയെ പുനര്‍നിര്‍വചിക്കും വിധത്തിലുള്ളതാണ് തീരുമാനം. നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ അത്ഭുതമില്ല. പക്ഷേ അത് ഇത്ര വേഗത്തിലാണ് എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്നത്.”” എന്നായിരുന്നു ജസ്റ്റീസ് ലോകൂര്‍ വിമര്‍ശിച്ചത്.

രാജ്യസഭാ അംഗത്വം താന്‍ സ്വീകരിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കുമെന്നും കഴിഞ്ഞ ദിവസം ഗൊഗോയ് പറഞ്ഞിരുന്നു.