ജമ്മുകശ്മീരിലെ കൊക്കർ നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ ഏഴാം ദിവസം; വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കണ്ടെത്തി

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരും സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി. ഒരു സൈനികന്റെ കൂടി മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുക്കുകയായിരുന്നു. ശിപായി പ്രദീപ് സിംഗിനാണ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. സെപ്റ്റംബർ 13 മുതലാണ് പ്രദീപിനെ കാണാതായത്.

ഇതോടെ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി. അതേസമയം കൊക്കർ നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്‍ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്.

കൊടും കാടുകളിലും യുദ്ധാന്തരീക്ഷത്തിലും പോരാടന്‍ പരിശീലനം ലഭിച്ചവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭീകരരുടെ ശക്തമായ വെടിവയ്പ്പിനെ തുടര്‍ന്ന് മുറിവേറ്റവരെയും കൊല്ലപ്പെട്ട സൈനികരെയും പുറത്തെത്തിക്കാന്‍ കനത്ത വെല്ലുവിളിയാണ് സേന നേരിടുന്നത്.അതേസമയം, കൊക്കർനാഗ് വനത്തിൽ നിന്ന് രണ്ട് ഭീകരരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല ഡിഎൻഎ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം. മൃതദേഹങ്ങളിൽ ഒന്ന് ലഷ്കർ കമാൻഡർ ഉസൈർ ഖാന്റേതാകാമെന്നാണ് സൂചന. അനന്ത്‌നാഗ് ജില്ലയിൽ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന കൊക്കർനാഗ് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഓപ്പറേഷനാണ്.