അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ

അരുന്ധതി റോയിയടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ. ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. തെറ്റായ വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഭരണകൂടം ഈ പുസ്തകങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്.

അരുന്ധതിയുടെ ആസാദി, ഭരണഘടനാ വിദഗ്ധൻ എജി നൂറാനിയുടെ ദ കശ്മീർ ഡിസ്പ്യൂട്ട് 1947- 2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം കൈകൊണ്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ പുസ്തകങ്ങൾ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഈ പുസ്തകങ്ങൾ ചരിത്രത്തെ വളച്ചൊടിച്ചും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും യുവത്വത്തെ തീവ്ര നിലപാടുകളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന് വിവിധ അന്വേഷണങ്ങളിൽ നിന്നും ഇന്റലിജൻസ് വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നുവെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Read more

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരം ഈ പുസ്തകങ്ങൾ കണ്ടുകെട്ടുന്നതായും ഉത്തരവിൽ വ്യക്തമാക്കി. ഈ പുസ്തകങ്ങൾ വിഘടനവാദത്തെ ഉത്തേജിപ്പിക്കുകയും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.