'സുപ്രീംകോടതിയുടെ തീരുമാനം തെറ്റ്, അംഗീകരിക്കാനാവില്ല'; രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിന് എതിരെ ജയറാം രമേശ്

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച സുപ്രീംകോടതി വിധിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ജയറാം രമേശ്. സുപ്രീംകോടതിയുടെ തീരുമാനം പൂര്‍ണ്ണമായും തെറ്റാണെന്നും അംഗീകരിക്കാനാവില്ലെന്നും മുതിര്‍ന്ന നേതാവ് ജയറാം രമേശ് പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ ഇന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

പ്രതികളായ നളിനി ശ്രീഹര്‍, റോബര്‍ട്ട് പാരിസ്, രവിചന്ദ്രന്‍, രാജ, ശ്രീഹരന്‍, ജയ്കുമാര്‍ എന്നിവരെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പ്രതികള്‍ 30 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞുവെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. നളിനിയുടെയും ആര്‍.പി. രവിചന്ദ്രന്റെയും നേരത്തെയുള്ള മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിരുന്നു.

1991 മെയ് 21 -നാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിലെത്തിയ രാജീവ് ഗാന്ധി വധിക്കപ്പെടുകയായിരുന്നു. ബോംബാക്രമണത്തില്‍ രാജീവ് ഗാന്ധിയുള്‍പ്പെടെ 16 പേരായിരുന്നു കൊല്ലപ്പെട്ടത്. 45 പേര്‍ക്ക് പരിക്കേറ്റിരുന്നു.

കേസിലെ പ്രതികളെ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ല്‍ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കിയിരുന്നു.