താലിബാൻ ഭീകരരെ ഇന്ത്യൻ മുസ്ലിങ്ങളിലെ ചിലർ ആഘോഷിക്കുന്നത് അപകടകരം: നസീറുദ്ദീൻ ഷാ

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് ഇന്ത്യൻ മുസ്ലിങ്ങളിലെ ചില വിഭാഗങ്ങൾ ആഘോഷിക്കുന്നത് അപകടകരമാണെന്ന് വിശേഷിപ്പിച്ച് മുതിർന്ന നടൻ നസീറുദ്ദീൻ ഷാ.

“അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് ലോകമെമ്പാടും ആശങ്കയുണ്ടാക്കുമ്പോഴും, താലിബാൻ ഭീകരരെ ഇന്ത്യൻ മുസ്ലിങ്ങളിലെ ചില വിഭാഗങ്ങൾ ആഘോഷിക്കുന്നത് അപകടകരമാണ്,” നസീറുദ്ദീൻ ഷാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

താലിബാന്റെ പുനരുജ്ജീവനത്തിൽ ആഹ്ളാദിക്കുന്നവർ തങ്ങളുടെ മതത്തെ പരിഷ്കരിക്കാനാണോ അതോ പഴയ ക്രൂരതയോടൊപ്പം ജീവിക്കാനാണോ ആഗ്രഹിക്കുന്നത് എന്ന് സ്വയം ചോദിക്കണമെന്ന് 71 കാരനായ താരം പറഞ്ഞു.

ഇന്ത്യയിലെ ഇസ്ലാമും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആചരിക്കുന്ന ഇസ്ലാമും തമ്മിൽ വ്യത്യാസം ഉണ്ടെന്നും നസീറുദ്ദീൻ ഷാ പറഞ്ഞു. “ഹിന്ദുസ്ഥാനി ഇസ്ലാം” ലോകമെമ്പാടുമുള്ള ഇസ്ലാമിൽ നിന്ന് എപ്പോഴും വ്യത്യസ്തമാണ്, നമുക്ക് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം അത് മാറുന്ന ഒരു കാലം ദൈവം ഉണ്ടാക്കാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

അഫഗാനിസ്ഥാനിലെ മുൻ സർക്കാരിന്റെ സൈന്യത്തെ കീഴടക്കിയ ശേഷം ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ട് ഓഗസ്റ്റ് 15 ന് അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുകയായിരുന്നു.

2001 സെപ്റ്റംബർ 11-ന് യു.എസിനെതിരായ ആക്രമണത്തിന് ആസൂത്രണം ചെയ്ത അൽ ഖ്വയ്ദ തീവ്രവാദികൾക്ക് ആതിഥേയത്വം വഹിച്ചതിന് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് താലിബാനെ അഫ്ഗാനിസ്ഥാന്റെ ഭരണത്തിൽ നിന്നും യു.എസ് താഴെയിറക്കിയിരുന്നു.