ഇസ്രയേൽ- ഇറാൻ സംഘർഷ സാധ്യത; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് എംബസിയുടെ ജാഗ്രത നിർദ്ദേശം

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി എംബസി. ഇസ്രയേൽ- ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്താണ് എംബസിയുടെ നിർദ്ദേശം. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് എംബസിയില്‍ രജിസ്റ്റർ ചെയ്യാൻ ഫോം നൽകി. ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്.

മേഖലയുടെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാഹചര്യം നിരീക്ഷിക്കുകയാണെന്നും മേഖലയിലെ എംബസികൾ ഇന്ത്യൻ സമൂഹവുമായി സമ്പർക്കത്തിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു. ഇറാനും ഇസ്രയേലിനും ഇടയിൽ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ഇപ്പോഴും നിലനിൽക്കുകയാണ്.

അതേസമയം ആക്രമണത്തെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും രം​ഗത്തെത്തി. ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. യുകെയും അമേരിക്കയും കാനഡയും ഇസ്രേയലിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.