മിശ്രവിവാഹിതരെ ശിക്ഷിക്കാന്‍ ആര്‍ക്കാണവകാശം, കാപ്പ് പഞ്ചായത്ത് നിരോധിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രിം കോടതി

മിശ്ര വിവാഹത്തിന്റെ പേരില്‍ സ്ത്രീയെയും പുരുഷനെയും ശിക്ഷിക്കുന്ന ഉത്തരേന്ത്യയിലെ കാപ് പഞ്ചായത്തുകളുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും വിവാഹിതരാകാം,അതില്‍ കാപ് പഞ്ചായത്തെന്നല്ല, ഒരു സംഘടനയ്ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ദുരഭിമാനത്തിന്റെ പേരില്‍ യുവതിയുവാക്കളെ നിഷ്‌കരുണം കൊല്ലുന്ന കുടുംബങ്ങളുടെയും ഇത്തരം പഞ്ചായത്തുകളെയും നിയന്ത്രിക്കാന്‍ അമിക്കസ്‌ക്യൂരി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയോ എന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവിരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കാപ് പഞ്ചായത്തിനെപ്പോലുള്ള സംവിധാനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ സുപ്രീം കോടതി അടിയന്തര നടപടി സ്വീകരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

ഇന്‍ര്‍കാസ്റ്റ് വിവാഹം ചെയ്യുന്ന യുവതിയുവാക്കള്‍ക്കുനേരെ കാപ് പഞ്ചായത്തുകള്‍ ശിക്ഷ നടപ്പാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ശക്തിവാഹിനി എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇപ്പോള്‍ പ്രസ്താവന നടത്തിയത്.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജാതിയുടെയും ഗോത്രത്തിന്റെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സമാന്തര സംവിധാനങ്ങളാണ് കാപ് പഞ്ചായത്തുകള്‍. സര്‍ക്കാര്‍ സംവിധാനങ്ങളെക്കാള്‍ കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം സംഘടനകള്‍ക്ക് സ്വാധീനമുണ്ട്. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിനെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്.