നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

നടി അമൃതാ പാണ്ഡേ മരിച്ചനിലയില്‍. ഭോജ്പുരി നടിയായ അമൃതയെ ബിഹാറിലെ വസതിയിലാണ് ഇക്കഴിഞ്ഞ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ട് മുമ്പ് നടി പങ്കുവച്ച വാട്‌സ്ആപ്പ് സ്റ്റാറ്റസ് ചര്‍ച്ചയാവുകയാണ്.

വിഷാദ രോഗത്തെ തുടര്‍ന്നാണ് മരണം എന്നാണ് വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ നിന്നും വ്യക്തമാകുന്നത്. ”അവരുടെ ജീവിതം രണ്ട് തോണികളിലായിരുന്നു. ഞങ്ങളുടെ തോണി മുക്കിയതിലൂടെ ഞങ്ങള്‍ അവരുടെ വഴി കൂടുതല്‍ എളുപ്പമുള്ളതാക്കി” എന്നായിരുന്നു അമൃതാ പാണ്ഡേയുടെ അവസാനത്തെ വാട്ട്‌സാപ്പ് സ്റ്റാറ്റസ്.

സ്വന്തം കരിയറിനെ കുറിച്ചോര്‍ത്ത് അമൃത ഒരുപാട് ആകുലപ്പെട്ടിരുന്നുവെന്നും നല്ല അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും നടിയുടെ കുടുംബം പ്രതികരിച്ചു. ഈ മാസം 27ന് ആദംപുര്‍ ഷിപ്പ് ഘാട്ടിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യയെന്ന് തോന്നിക്കുന്ന തരത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നു എന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.

പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം നടി അമൃതാ പാണ്ഡേയുടേത് ആണെന്ന് മനസിലായത്. മൃതദേഹം കിടപ്പുമുറിയിലെ ബെഡ്ഡില്‍ കിടക്കുന്ന നിലയിലായിരുന്നു. ഉടനടി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ ജോഗ്‌സര്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. പ്രതിശോധ് എന്ന വെബ് സീരീസിലാണ് അമൃതാ ഒടുവില്‍ അഭിനയിച്ചത്. അനിമേഷന്‍ എഞ്ചിനീയറായ ചന്ദ്രമണി ഝംഗാദ് ആണ് അമൃതയുടെ ഭര്‍ത്താവ്.