മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്‍ മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ബില്‍ അവതരിപ്പിച്ചത്. വേതനം മുഴുവന്‍ കേന്ദ്രം നല്‍കിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദ് ചെയ്ത് പുതിയ നിയമം കൊണ്ടുവരാനുള്ള ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളെ ഞെരുക്കി പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്.
കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്. ഗാന്ധിജിയെ പൂര്‍ണമായും ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (വിബി ജി റാം ജി) എന്ന തലക്കെട്ടോടെയാണ് ബില്‍ അവതരിപ്പിച്ചത്. ഗാന്ധിജിയുടെ പേര് ഒഴിവാക്കി അവതരിപ്പിച്ച ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് ലോക്‌സഭയില്‍ നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയര്‍ത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ഗാന്ധി തന്റെ കുടുംബത്തിന്റെതല്ലെന്നും ഗാന്ധി രാജ്യത്തിന്റെതാണെന്നും ചൂണ്ടിക്കാട്ടി വയനാട് എംപി പ്രിയങ്കാ ഗാന്ധി ബില്ലിനെതിരെ പ്രതിഷേധിച്ചത് വാക്ക് ഔട്ട് നടത്തിയത്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ എംജിഎന്‍ആര്‍ഇജിഎസിന് പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ മുതിര്‍ന്ന പ്രിയങ്ക ഗാന്ധി പുതിയ ബില്‍ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ആരുടെയെങ്കിലും ‘ഇച്ഛ, അഭിലാഷം, മുന്‍വിധി’ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു നിയമവും പാസാക്കരുതെന്നും വയനാട് എംപി പറഞ്ഞു. എംജിഎന്‍ആര്‍ഇജിഎയ്ക്ക് പേരിട്ടിരിക്കുന്ന മഹാത്മാഗാന്ധിയുടെ ഫോട്ടോകള്‍ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. ലോക്സഭയിലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 72(1) പ്രകാരം പ്രിയങ്ക ഗാന്ധി ബില്ലിനെ എതിര്‍ത്തു.
‘ഗ്രാമീണ ഇന്ത്യയ്ക്ക് ഉപജീവനമാര്‍ഗ്ഗം നല്‍കുന്നതിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും 20 വര്‍ഷമായി മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് വിജയിച്ചു. ഇത് വളരെ വിപ്ലവകരമായ ഒരു നിയമമാണ്, ഇത് കൊണ്ടുവന്നപ്പോള്‍ പാര്‍ലമെന്റിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ പിന്തുണച്ചു. ഈ രാജ്യത്തെ ഏറ്റവും ദരിദ്രരായവര്‍ക്ക് ഒരു വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ ഇത് നല്‍കുന്നു. ഇത് ഇല്ലായ്മ ചെയ്ത് പുതിയത് കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ക്കുന്നു.
2005ല്‍ അന്നത്തെ യുപിഎ സര്‍ക്കാരാണ് എംജിഎന്‍ആര്‍ഇജിഎ കൊണ്ടുവന്നത്, ഗ്രാമപ്രദേശങ്ങളിലെ ഓരോ വ്യക്തിക്കും വര്‍ഷത്തില്‍ 100 ദിവസത്തെ ശമ്പളമുള്ള ജോലി ഉറപ്പുനല്‍കുന്നതാണ് പദ്ധതി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു വലിയ മാറ്റമുണ്ടാക്കിയ പദ്ധതിയായി ഇത് പ്രശംസിക്കപ്പെട്ടിരുന്നു.
പ്രതിപക്ഷം ശക്തമായ പ്രതിഷേധം മഹാത്മ ഗാന്ധിയുടെ പേര് നീക്കിയതില്‍ ഉയര്‍ത്തുമ്പോള്‍ വിഷയം മതപരമാക്കാനുള്ള സ്ഥിരം തന്ത്രത്തിലാണ് ബിജെപി. പദ്ധതിയിലെ കേന്ദ്രസര്‍ക്കാരിന്റെ കുടിലത തുറന്നുകാട്ടുമ്പോള്‍ പ്രതിപക്ഷം ‘റാം’ എന്ന വാക്കിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടെന്നാണ് ബില്ല് അവതരിപ്പിച്ച കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ചോദ്യം. മഹാത്മാഗാന്ധിയുടെ പേര് തങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് പറഞ്ഞ ചൗഹാന്‍, രാമരാജ്യമാണ് ഗാന്ധി വിഭാവനം ചെയ്തതെന്നും പറഞ്ഞു.
Read more
ബില്‍ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കേണ്ടി വരും. എംപിമാര്‍ക്ക് വിതരണം ചെയ്ത കരടുപ്രകാരം, തൊഴില്‍ ദിനങ്ങള്‍ പ്രതിവര്‍ഷം 100ല്‍ നിന്നു കുറഞ്ഞതു 125 ദിവസമാകും. നിലവിലെ നിയമത്തില്‍ നിന്നു വ്യത്യസ്തമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയെന്നതാണു ബില്ലിലെ പ്രഖ്യാപനം. അധികച്ചെലവുണ്ടായാല്‍ സംസ്ഥാനം വഹിക്കേണ്ടി വരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് ആശങ്ക നല്‍കുന്നതാണ്. പദ്ധതി മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥ പ്രാമുഖ്യത്തിനു വഴിയൊരുക്കുന്ന മാറ്റങ്ങളുമുണ്ട്. ഗാന്ധിജിയുടെ പേര് ഒഴിവാക്കിയ നടപടിയില്‍ പ്രതിപക്ഷ എംപിമാര്‍ രാവിലെ പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇടതു എംപിമാരുടെ നേതൃത്വത്തിലുംം രാവിലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഗാന്ധിജിയുടെ പേര് ഒഴിവാക്കു എന്നതിലുപരി, യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പു പദ്ധതി അവസാനിപ്പിക്കാനുള്ള ആര്‍എസ്എസ്- ബിജെപി ഗൂഢാലോചനയാണ് പുതിയ ബില്ലിനു പിന്നില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. വിദേശ മണ്ണില്‍പോയി, ഗാന്ധിജിക്കു പൂക്കള്‍ സമര്‍പ്പിക്കുന്ന മോദിയെ പോലുള്ളവരുടെ നടപടിയിലെ പൊള്ളത്തരമാണ് പുറത്തുവരുന്നത്. ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷത്തിലാണ്. വിഷയത്തില്‍ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കുമെന്നും ഖര്‍ഗെ പറഞ്ഞു.







