കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു; കപ്പലില്‍ 15 ഇന്ത്യക്കാരുള്‍പ്പെടെ 21പേര്‍

സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ നാവികസേന മോചിപ്പിച്ചു. നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്.15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്.

ആദ്യം കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തിയ നാവികസേന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണെന്ന് അറിയിച്ചു. പിന്നാലെ രക്ഷാപ്രവര്‍ത്തന ദൗത്യം വിജയകരമായി.കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു.

എംവി ലില നോര്‍ഫോള്‍ക്ക് എന്ന ലൈബീരിയന്‍ കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ബ്രസീലിലെ പോര്‍ട്ടോ ഡു അക്യൂവില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തേക്ക് പോവുകയായിരുന്നു ചരക്ക് കപ്പല്‍.ഇന്നലെ വൈകിട്ട് ആയുധധാരികളായ സംഘം കപ്പല്‍ റാഞ്ചിയെന്നാണ് നാവികസേനയ്ക്ക് ലഭിച്ച സന്ദേശം. സോമാലിയന്‍ തീരത്തുനിന്ന് 500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.