പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കി, ഇന്ത്യയിലേക്കയച്ച മൂന്ന് യുദ്ധവിമാനങ്ങള്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍; എന്തിനും സജ്ജമായി ഇന്ത്യന്‍ പോര്‍വിമാനങ്ങളും നാവികസേനയും

ഇന്ത്യന്‍ വിമാനത്താവളം ലക്ഷ്യമിട്ട് പറന്ന പാക് യുദ്ധ വിമാനങ്ങളും സൈന്യം തകര്‍ത്തു. പാകിസ്ഥാന്റെ ഒരു എഫ് 16 വിമാനവും 2 ജെഎഫ് 17 വിമാനങ്ങളുമാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ അന്‍പതോളം ഡ്രോണുകളും തകര്‍ത്തിരുന്നു. ഇതുകൂടാതെ പാകിസ്ഥാന്റെ എട്ട് മിസൈലുകളും തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ തിരിച്ചടിക്കായി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സജ്ജമായിട്ടുണ്ട്. പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചതോടെ സംഘര്‍ഷം യുദ്ധസമാനമായ നിലയിലേക്ക് വഴിവച്ചിട്ടുണ്ട്. യുദ്ധസജ്ജമായി ഇന്ത്യന്‍ നാവികസേനയും ചലിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുദ്ധത്തില്‍ അയല്‍രാജ്യമായ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കരുതെന്ന നിബന്ധനയോടെയാണ് അമേരിക്ക പാകിസ്ഥാന് എഫ്-16 വിമാനങ്ങള്‍ കൈമാറിയിരുന്നത്. എന്നാല്‍ നിബന്ധനയുടെ ലംഘനമാണ് അതിര്‍ത്തിയിലുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്ഥാനില്‍ നിന്ന് ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പറന്നുയര്‍ന്ന ഡ്രോണുകള്‍ നിലംപരിശാക്കിയത്.

ഇതോടകം ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങി. വ്യാഴാഴ്ച സന്ധ്യയോടെയാണ് പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കിയത്. തുടരെയുള്ള സ്‌ഫോടന ശബ്ദങ്ങളില്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലായി.പാകിസ്ഥാനുമായി 1,037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍ അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചുപൂട്ടി.

സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.ഇന്ത്യന്‍ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ജോധ്പൂര്‍, കിഷന്‍ഗഡ്, ബിക്കാനീര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ മെയ് 9 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

പടിഞ്ഞാറന്‍ മേഖലയില്‍ യുദ്ധവിമാനങ്ങള്‍ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കി. ഗംഗാനഗറില്‍ നിന്ന് റാന്‍ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകള്‍ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്.

ജമ്മു കശ്മീര്‍ മേഖലയില്‍ പാകിസ്ഥാന്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ധരംശാലയില്‍ നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്‌സ് ഐപിഎല്‍ മത്സരം നിര്‍ത്തിവച്ചു.