സാമ്പത്തിക സഹായം കൊണ്ട് അതിജീവിക്കുന്ന പാകിസ്ഥാന് കടം കിട്ടാതിരിക്കാനുള്ള ശ്രമവുമായി ഇന്ത്യ; ഞെരുങ്ങിയ പാക് സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ അടുത്ത സ്‌ട്രൈക്ക്; ഐഎംഎഫിനോട് കടം കൊടുക്കരുതെന്ന് ഇന്ത്യ

സൈനിക തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന് കടുത്ത സാമ്പത്തിക പ്രഹരമേല്‍പ്പിക്കാന്‍ ഉറപ്പിച്ച് ഇന്ത്യ. ഐഎംഎഫ് സഹായങ്ങള്‍ പാകിസ്താന് നല്‍കുന്നത് തടയാനുള്ള നീക്കം ഇന്ത്യ തുടങ്ങി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വാഷിംഗ്ടണില്‍ യോഗം ചേരാനിരിക്കെയാണ് പാകിസ്ഥാന് ഇനി സാമ്പത്തിക സഹായം നല്‍കാന്‍ പാടില്ലെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കുന്നത്. സാമ്പത്തിക സഹായം വാങ്ങി അതിജീവിക്കുന്ന പാകിസ്ഥാന്‍ ഈ പണമെല്ലാം എങ്ങനെയാണ് ഭീകരരെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നാണ് ഇന്ത്യ ആഗോള സംവിധാനത്തിന്‍ മുന്നില്‍ അറിയിക്കുന്നത്.

പാകിസ്ഥാന്‍ ഐഎംഎഫിന്റെ ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് വായ്പ ആവശ്യപ്പെട്ടത്. 10,000 കോടിയുടെ വായ്പയാണ് പാകിസ്ഥാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്. പാകിസ്താന് 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ കൂടിയാണ് ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ഐഎംഎഫ് സഹായം റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാന്‍ തീരുമാനിച്ചതോടെ ഞെരുക്കപ്പെട്ട സമ്പദ് വ്യവസ്ഥ പാകിസ്ഥാന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ഇന്ത്യയുടെ നിര്‍ണായക നീക്കം ഐഎംഎഫ് ഫണ്ട് പാകിസ്ഥാന് കിട്ടുന്നത് എതിര്‍ക്കുക മാത്രമല്ല ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാനെ കൊണ്ടുവരാനും ഇന്ത്യ നീക്കം ആരംഭിച്ചു. കള്ളപ്പണം, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.സൈനിക നടപടിക്ക് പിന്നാലെ പാകിസ്താന് സാമ്പത്തികമായും ശ്കതമായ പ്രഹരമേല്‍പ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.  പാകിസ്ഥാന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥ, ഒരു നീണ്ട സൈനിക സംഘട്ടനത്തിന് അനുയോജ്യമല്ലെന്നതും പാകിസ്ഥാനെ പിന്നോട്ടടിക്കുന്നുണ്ട്.

ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്താനാണ് ഐഎംഎഫ് സാമ്പത്തിക സഹായം നല്‍കുന്നത്. ഇത്തരം സാമ്പത്തിക സഹായങ്ങള്‍ പാകിസ്താന്റെ ഭീകരവാദ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കും. പാകിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നതിന്റെ തെളിവായി ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാനാം മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളുടെ സംസ്‌കാര ചടങ്ങില്‍ പാക് സേന പങ്കെടുത്തതും ഭീകരരുടെ മൃതദേഹത്തില്‍ പാക് പതാക പുതപ്പിച്ച ചിത്രങ്ങളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പുറത്തുവിട്ടിരുന്നു.