ട്രംപിന്റേയും നാറ്റോയുടേയും ഉപരോധ ഭീഷണിയില്‍ ആശങ്കയില്ല; ഇന്ധന ആവശ്യം പരിഹരിക്കാന്‍ ഇന്ത്യക്ക് മാര്‍ഗങ്ങളുണ്ടെന്ന് പെട്രോളിയം മന്ത്രി

റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയിലും നാറ്റോ സെക്രട്ടറി ജനറലിന്റെ ഉപരോധ ഭീഷണിയിലും ഇന്ത്യക്ക് ആശങ്കയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. രാജ്യത്തിനാവശ്യമുള്ള ക്രൂഡ് ഓയില്‍ കണ്ടെത്തുന്നതില്‍ ഇന്ത്യക്ക് കൃത്യമായ ധാരണയുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. റഷ്യന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഏത് പ്രശ്നങ്ങളെയും മറ്റ് രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് പരിഹരിക്കാന്‍ ഇന്ത്യക്കാകും. ഗയാന പോലുള്ള നിരവധി പുതിയ വിതരണക്കാര്‍ വിപണിയിലേക്ക് വരുന്നുണ്ടെന്നും ബ്രസീല്‍, കാനഡ തുടങ്ങിയ നിലവിലുള്ള ഉല്‍പാദകരില്‍ നിന്ന് ആവശ്യത്തിന് സപ്ലൈ ലഭിക്കുന്നുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടി.

ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ട്രംപിന്റെ പുതിയ ഭീഷണിയില്‍ രാജ്യത്തിന് സമ്മര്‍ദ്ദമില്ലെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. പുറത്തുനിന്ന് വാങ്ങുന്നതിന് ഒപ്പം ഇന്ത്യയിലും പെട്രോളിയം ആഭ്യന്തര ഉത്പാദനവും മറ്റ് സാധ്യതകളും മികച്ച രീതിയില്‍ മുന്നേറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നാല് രാജ്യങ്ങളില്‍ നിന്ന് മാത്രമായിരുന്നു ക്രൂഡോയില്‍ വാങ്ങിയിരുന്നതെങ്കില്‍ ഇന്നത് 27 രാജ്യങ്ങളില്‍ നിന്ന് വാങ്ങാനുള്ള വിശാലമായ സാധ്യതയുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.

കഴിഞ്ഞ 10-11 വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയുടെ 16 ശതമാനം വളര്‍ച്ചയും ഇന്ത്യയില്‍ നിന്നാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍, ആഗോള ഊര്‍ജ്ജ വിപണി വളര്‍ച്ചയുടെ 25 ശതമാനവും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി പറഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെ രണ്ട് പ്രധാന വിതരണക്കാരായ ഇറാനും വെനസ്വേലയും ഉപരോധം നേരിടുകയാണ്. ആ ഉപരോധങ്ങള്‍ എന്നേക്കും നിലനില്‍ക്കുമോ? ബ്രസീല്‍, കാനഡ, ഗയാന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ എണ്ണ വിപണിയിലേക്ക് വരുന്നുണ്ട്. ഒട്ടും ആശങ്കയില്ല. എന്തെങ്കിലും സംഭവിച്ചാല്‍, ഞങ്ങള്‍ അത് കൈകാര്യം ചെയ്യും.

യുക്രൈന്‍- റഷ്യ സമാധാന ചര്‍ച്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിമുഖത കാണിക്കുന്നതിനെ തുടര്‍ന്നാണ് റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് നികുതിയും ഉപരോധവും ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് നാറ്റോയുടെയും മുന്നറിയിപ്പുണ്ടായിരുന്നു. ഇന്ത്യക്കൊപ്പം ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും നാറ്റോ മുന്നറിയിപ്പുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട്് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പറയണമെന്നും നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ മേധാവി മാര്‍ക്ക് റൂട്ടെ ഈ മൂന്ന് രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.

റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. 2022 ഫെബ്രുവരി മുതല്‍, പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി റഷ്യയെ ഒഴിവാക്കിയപ്പോള്‍ ഇന്ത്യന്‍ റിഫൈനറികള്‍ കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങിക്കൂട്ടുകയായിരുന്നു. യുക്രൈന്‍- റഷ്യ യുദ്ധത്തിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്ന എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നും ഇപ്പോള്‍ റഷ്യയില്‍നിന്നാണ്. ഈ സാഹചര്യത്തിലാണ് നാറ്റോ ഉപരോധ ഭീഷണിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയും ഇന്ത്യക്ക് തിരിച്ചടിയായത്. പക്ഷേ ഇതൊന്നും ഇന്ത്യയെ ബാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി നേരിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. സ്വകാര്യ റിഫൈനര്‍മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസും നയാര എനര്‍ജിയുമാണ് മോസ്‌കോയില്‍ നിന്നുള്ള മൊത്തം വാങ്ങലുകളുടെ പകുതിയോളം നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായി റഷ്യ തുടരുകയാണ്. ഇന്ത്യയുടെ മൊത്തം വിതരണത്തിന്റെ ഏകദേശം 35% സംഭാവന ചെയ്യുന്നത് റഷ്യയാണ്. ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവ തൊട്ടുപിന്നിലുണ്ട്. റഷ്യന്‍ വിതരണങ്ങള്‍ തടസ്സപ്പെട്ടാല്‍, ‘യുക്രെയ്ന്‍ പ്രതിസന്ധിക്ക് മുമ്പ് ഇന്ത്യയിലേക്കുള്ള റഷ്യന്‍ വിതരണം 2% ല്‍ താഴെയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന അതേ വിതരണത്തിന്റെ രീതിയിലേക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് മടങ്ങുമെന്ന്’ കമ്പനി ചെയര്‍മാന്‍ എ.എസ്. സാഹ്നിയും പ്രതികരിച്ചിട്ടുണ്ട്.

Read more

പ്രതിദിനം ആഗോള എണ്ണ ഉപഭോഗത്തിന്റെ 10 ശതമാനം റഷ്യയാണ് നല്‍കുന്നത്. റഷ്യയെ മാറ്റിനിര്‍ത്തുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി തുറന്നു സമ്മതിക്കുന്നുണ്ട്. പെട്രോള്‍ വില കുതിച്ചുയരുമെന്നും കൂടുതല്‍ ആളുകള്‍ ഒപെക് രാജ്യങ്ങളില്‍നിന്ന് വാങ്ങാന്‍ തുടങ്ങിയാല്‍ വില ബാരലിന് കുറഞ്ഞത് 130 മുതല്‍ 140 ഡോളര്‍ വരെ ഉയരുമെന്ന് വിലയിരുത്തിയിട്ടുണ്ടെന്നും ഹര്‍ദീപ് സിങ് പുരി പറയുന്നു. യുക്രൈയ്നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയ്ക്ക് 50 ദിവസത്തെ സമയം നല്‍കുമെന്നും അതിനുശേഷം കൂടുതല്‍ നികുതി ചുമത്തുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.