ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം, യൂണിയന്‍ അദ്ധ്യക്ഷന്റെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യം

ഡല്‍ഹി എയിംസില്‍ നഴ്സസ് യൂണിയന്‍ അദ്ധ്യക്ഷന്‍ ഹരീഷ് കജ്ലയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നവ്‌സുമാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഷിഫ്റ്റ് പൂനര്‍ക്രമീകരണവും, ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി ഏപ്രില്‍ 23ന് നഴ്‌സുമാര്‍ സമരം നടത്തിയതിന് പിന്നാലെയാണ് അദ്ധ്യക്ഷനെതിരായ പ്രതികാര നടപടിയെന്ന് യൂണിയന്‍ ആരോപിച്ചു. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോയാല്‍ രോഗീപരിചരണം അടക്കമുള്ള സേവനങ്ങള്‍ താറുമാറാകും.

കജ്ലയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും യൂണിയന്‍ എക്സിക്യൂട്ടീവുകള്‍ക്കും യൂണിയന്‍ അംഗങ്ങള്‍ക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിര്‍ത്തണമെന്നുമാണ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരീഷ് കജ്ലയെ ശരിയായ കാരണങ്ങളില്ലാതെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാവില്ല. ഇന്ന് രാവിലെ എട്ട് മണി മുതലാണ് സമരം ആരംഭിച്ചത്.

യൂണിയന്‍ അംഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. ഇതോടെയാണ് സമരത്തിന് ഇറങ്ങേണ്ടി വന്നതെ്. യൂണിയനുമായി യാതൊരു ആശയവിനിമയവും നടത്തിയില്ല. അനന്തരഫലങ്ങള്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദി ജനാധിപത്യ വിരുദ്ധമായ എയിംസ് അഡ്മിനിസ്‌ട്രേഷനായിരിക്കുമെന്ന് എയിംസ് ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ യൂണിയന്‍ വ്യക്തമാക്കി.

ജീവനക്കാരുടെ കുറവിനെച്ചൊല്ലി ശനിയാഴ്ച ഏപ്രില്‍ 23 ഒരു കൂട്ടം നഴ്സുമാര്‍ പ്രധാന ഓപ്പറേഷന്‍ തിയേറ്ററില്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് കജ്ലയെ ഇന്നലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സമരം കാരണം 50 ഓളം ശസ്ത്രക്രിയകള്‍ മാറ്റി വയ്‌ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഹരീഷ് കജ്‌ലയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനും(ആര്‍ഡിഎ) തമ്മില്‍ തര്‍ക്കമുണ്ടായി. കജ്ല ഉള്‍പ്പെടെ നാല് നഴ്സിംഗ് സ്റ്റാഫുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

എയിംസിനെ ഉയരങ്ങളിലെത്തിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും പരസ്പര ബഹുമാനത്തോടെ യോജിച്ച് പ്രവര്‍ത്തിച്ചു. നല്ല നഴ്സിംഗ് പരിചരണം കൂടാതെ, രോഗികളുടെ സമഗ്രമായ ചികിത്സ ഉറപ്പാക്കാന്‍ കഴിയില്ല. ആര്‍ഡിഎ ഏതെങ്കിലും വ്യക്തിയ്ക്കോ യൂണിയനുകള്‍ക്കോ എതിരല്ല. മറിച്ച് ഈ അന്യായമായ പെരുമാറ്റത്തിന് എതിരാണെന്ന് അവര്‍ അറിയിച്ചു.